
ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹത്തെ ചൊല്ലി രാഷ്ട്രീയ തർക്കം. പഴയ വിഗ്രഹം മാറ്റി പുതിയത് സ്ഥാപിച്ചത് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ചോദ്യം ചെയ്തു. പ്രതിഷഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിൽ പുരോഗമിക്കുന്നതിനിടെ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദ്ദേശം നല്കി.
അയോധ്യരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി 3 ദിവസമാണ് ബാക്കി. ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് ഗർഭ ഗൃഹത്തിൽ എത്തിച്ച വിഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ടത്. ഇന്നലെയാണ് മൈസൂരുവിലെ ശിൽപിയായി നിർമ്മിച്ച വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് നവഗ്രഹ പ്രതിഷ്ഠയും, പ്രത്യേക ഹോമവും ക്ഷേത്രത്തിൽ നടക്കുകയാണ്. ക്ഷേത്ര പ്രതിഷ്ഠ ആചാര വിധി പ്രകാരമല്ലെന്ന വിമർശനം ആവർത്തിക്കുകയാണ് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. കൗസല്യയുടെ മടിയിലിരിക്കുന്ന രാമന്റെ രൂപത്തിലുള്ള വിഗ്രഹം സ്ഥാപിക്കാനാണ് മൂന്ന് ശങ്കരാചാര്യൻമാർ നിർദ്ദേശിച്ചതെന്നും പുതിയ വിഗ്രഹം തീരുമാനിച്ചതാരെന്നും ദിഗ്വിജയ് സിംഗ് ചോദിച്ചു. പഴയ വിഗ്രഹത്തിനെന്ത് സംഭവിച്ചെന്ന് വിശദീകരിക്കണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
ദ്വിഗ് വിജയ് സിംഗിൻറെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതർ പ്രതികരിച്ചു. അയോധ്യ നഗരത്തിൽ സുരക്ഷാ പരിശോധനക്കിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെയാണ് യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഭീകര ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറയിച്ചു. തിങ്കളാഴ്ച ചടങ്ങ് നടക്കുമ്പോൾ വ്യാപക സൈബർ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സൈബർ വിദഗ്ധരും അയോധ്യയിലെത്തി. സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഐടി ഇലക്ട്രോണിക്സ് മന്ത്രാലയം, ഐബി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരടങങുന്ന സംഘമാണ് അയോധ്യയിലെത്തിയത്. അക്രമങ്ങൾ തടയാനുള്ള ജാഗ്രത നിർദ്ദേശം വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നല്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam