അഭിനന്ദൻ വർധമാന്‍റെ മോചനം: 9 മിസൈലുകൾ, നരേന്ദ്ര മോദി പാകിസ്ഥാനെ മുൾമുനയിൽ നിർത്തിയ രാത്രി !

Published : Jan 08, 2024, 02:27 PM ISTUpdated : Jan 08, 2024, 02:31 PM IST
അഭിനന്ദൻ വർധമാന്‍റെ മോചനം: 9 മിസൈലുകൾ, നരേന്ദ്ര മോദി പാകിസ്ഥാനെ മുൾമുനയിൽ നിർത്തിയ രാത്രി !

Synopsis

അഭിനന്ദന് എന്തെങ്കിലും ആപത്ത് സംഭവിച്ചാലുണ്ടാകാന്‍ പോകുന്ന ഇന്ത്യയുടെ സൈനിക നീക്കത്തില്‍ പാകിസ്ഥാന് ആശങ്കയുണ്ടായിരുന്നു.

ദില്ലി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍ പാകിസ്ഥാന്‍റെ പിടിയിലായതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യയുടെ പാകിസ്ഥാനിലെ മുന്‍ ഹൈക്കമ്മീഷണർ അജയ് ബിസാരിയ. 2019 ഫെബ്രുവരി 27 ന് രാത്രിയിലുണ്ടായ സംഭവ വികാസങ്ങളാണ് അജയ് ബിസാരിയ വിശദമാക്കിയത്. 'ആംഗർ മാനേജ്മെന്‍റ്: ദി ട്രബിൾഡ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ബിറ്റ്‍വീന്‍ ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍' എന്ന പുസ്തകത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുള്ളത്. 

അഭിനന്ദനെ പിടികൂടി രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്‍റെ മോചനത്തിലേക്ക് നയിച്ച ഇന്ത്യയുടെ വിദഗ്ധമായ നയതന്ത്ര നീക്കത്തെ കുറിച്ചാണ് ബിസാരിയ വെളിപ്പെടുത്തിയത്. ഒമ്പത് ഇന്ത്യൻ മിസൈലുകൾ തങ്ങളെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന ഘട്ടത്തില്‍ പരിഭ്രാന്തിയിലായ പാകിസ്ഥാൻ സർക്കാർ, ഇമ്രാൻ ഖാനും നരേന്ദ്ര മോദിയും തമ്മിലുള്ള ആശയവിനിമയത്തിന് ശ്രമിച്ചെന്ന് ബിസാരിയ പറയുന്നു. മോദിയുമായി സംസാരിക്കാന്‍ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി പാക് ഹൈക്കമ്മീഷണർ സുഹൈൽ മഹ്മൂദ് അര്‍ദ്ധരാത്രി ബിസാരിയയെ വിളിച്ചു. മോദിയെ ഇപ്പോള്‍ ലഭ്യമല്ലെന്നും അടിയന്തര സന്ദേശമാണെങ്കില്‍ താന്‍ അദ്ദേഹത്തെ അറിയിക്കാമെന്നും ബിസാരിയ പറഞ്ഞു. എന്നാല്‍ ഒരു ആശയവിനിമയവും നടക്കാതെ അടുത്ത ദിവസം അതായത് ഫെബ്രുവരി 28ന് ഇമ്രാന്‍ ഖാൻ പാർലമെന്റിൽ അഭിനന്ദന്‍റെ മോചനം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ബിസാരിയ പറയുന്നു. 

തങ്ങളെ ലക്ഷ്യമിട്ട് നില്‍ക്കുന്ന ഇന്ത്യയുടെ ഒന്‍പത് മിസൈലുകളെ കുറിച്ച് പാകിസ്ഥാന്‍ വിദേശ നയതന്ത്ര പ്രതിനിധികളെയും അറിയിച്ചിരുന്നു. അഭിനന്ദന് എന്തെങ്കിലും ആപത്ത് സംഭവിച്ചാലുണ്ടാകാന്‍ പോകുന്ന ഇന്ത്യയുടെ സൈനിക നീക്കത്തില്‍ പാകിസ്ഥാന് ആശങ്കയുണ്ടായിരുന്നു. അഭിനന്ദന്‍റെ മോചനത്തിലേക്ക് നയിച്ച, നയതന്ത്ര നീക്കത്തിന്‍റെ ആ രാത്രിയെ 'കതൽ കി രാത്' (രക്തച്ചൊരിച്ചിലിന്‍റെ രാത്രി) എന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചതെന്നും ബിസാരിയ പറഞ്ഞു. ഇമ്രാന് മോദിയുമായി സംഭാഷണം നടത്താനും ഹസ്തദാനം ചെയ്യാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഒരു അടുത്ത സുഹൃത്ത് സമീപിച്ചെന്നും ബിസാരിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?