വിവാഹമോചനങ്ങൾ ഏറ്റവുമധികം വിദ്യാസമ്പന്നർക്കിടയിലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

By Web TeamFirst Published Feb 16, 2020, 10:06 PM IST
Highlights

വിദ്യാഭ്യാസത്തിനും സമ്പൽസമൃദ്ധിയ്ക്കുമൊപ്പം അറിയാതെ കയറിവരുന്ന ഒന്നാണ് ധാർഷ്ട്യം. അതാണ് നമ്മുടെ നാട്ടിലെ കുടുംബബന്ധങ്ങൾ തകരാനുള്ള മുഖ്യകാരണം.

അഹമ്മദാബാദ്:   വിവാഹമോചനങ്ങൾക്ക് കാരണം സമ്പൽസമൃദ്ധിക്കൊപ്പം കടന്നുവരുന്ന ധാർഷ്ട്യമാണ് എന്ന് ആർഎസ്എസ് ദേശീയാധ്യക്ഷൻ മോഹൻ ഭാഗവത്. "ഇന്ന് വിവാഹമോചനക്കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്" ആർഎസ്എസ് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ ഭാഗവത് പറഞ്ഞു,"ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാകാൻ ഇന്ന് വളരെ ചെറിയ കാരണങ്ങൾ ധാരാളമാണ്. വിവാഹമോചനങ്ങൾ ഇന്ന് ഏറ്റവും കൂടുതലായി ഉണ്ടാകുന്നത് സമ്പൽസമൃദ്ധമായ വിദ്യാസമ്പന്നരുടെ കുടുംബങ്ങളിലാണ്. വിദ്യാഭ്യാസത്തിനും സമ്പൽസമൃദ്ധിയ്ക്കുമൊപ്പം അറിയാതെ കയറിവരുന്ന ഒന്നാണ് ധാർഷ്ട്യം. അതാണ് നമ്മുടെ നാട്ടിലെ കുടുംബബന്ധങ്ങൾ തകരാനുള്ള മുഖ്യകാരണം. അതോടൊപ്പം സമൂഹത്തിനും ശൈഥില്യമുണ്ടാകും. കാരണം, സമൂഹവും ഒരർത്ഥത്തിൽ ഒരു വലിയ കുടുംബം തന്നെയാണല്ലോ."

അഹമ്മദാബാദിൽ ആർഎസ്എസ് പ്രവർത്തകരോടും അവരുടെ കുടുംബാംഗങ്ങളോടും സംസാരിക്കുന്നതിനിടെ, ഇന്നത്തെ സമൂഹം  സ്ത്രീകളെ വീടുകളിൽ തളച്ചിടുന്നതിനെയും ഭാഗവത് നിശിതമായി വിമർശിച്ചു. " കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായി നമ്മുടെ സമൂഹത്തിൽ തുടരുന്ന ചില ആചാരങ്ങളാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സ്ത്രീകളെ അവരുടെ വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുകയാണ് ഇന്ന്. അതായിരുന്നില്ല രണ്ടായിരം വർഷം മുമ്പുള്ള ഭാരതത്തിലെ അവസ്ഥ. നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണകാലമായിരുന്നു അതെന്നുവേണം പറയാൻ. ഹിന്ദു സമൂഹം നന്മ നിറഞ്ഞതും അടുക്കും ചിട്ടയുമുള്ളതുമാകണം. സമൂഹം എന്ന് പറഞ്ഞാൽ അത് പുരുഷന്മാർ മാത്രം അടങ്ങിയതല്ല. ഒരു സമൂഹത്തിൽ ജീവിക്കുന്നവർക്ക്, തങ്ങൾ കൂടി അടങ്ങിയതാണ് ഈ സമൂഹമെന്ന തോന്നൽ ഉണ്ടാവുമ്പോഴാണ് അത് അക്ഷരാർത്ഥത്തിൽ ഒരു സമൂഹമാകുന്നത്".

ആർഎസ്എസ് പ്രവർത്തകരോട് തങ്ങളുടെ കുടുംബാംഗങ്ങളെ സംഘത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഉദ്ബോധിപ്പിക്കണം എന്നും മോഹൻ ഭാഗവത് പറഞ്ഞു. " കുടുംബങ്ങളില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല. സ്ത്രീകളാണ് ഈ സമൂഹത്തിന്റെ പാതിയിലേറെ വരുന്നവർ. അവരെക്കൂടി നവോത്ഥാനത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന്റെ ക്ഷേമം ഇനിയെങ്കിലും നമ്മൾ അന്വേഷിച്ചു തുടങ്ങിയില്ലെങ്കിൽ, നമുക്കോ നമ്മുടെ കുടുംബത്തിനോ ഇനിയങ്ങോട്ടേക്ക്  നിലനിൽപ്പുണ്ടായെന്നു വരില്ല", അദ്ദേഹം പറഞ്ഞു.  

ഭാരതത്തിന് ഹൈന്ദവസമൂഹം നിലനിർത്തുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ല. ഹൈന്ദവസമൂഹത്തിനോ ഇനിയെങ്കിലും ഒരു കുടുംബത്തെപ്പോലെ ഒറ്റക്കെട്ടായി നിൽക്കാതെയും..." മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. 

click me!