Delhi Air Pollution | ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷം, വായുനിലവാര സൂചിക 450-ന് മുകളിൽ

Published : Nov 05, 2021, 10:18 AM IST
Delhi Air Pollution | ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷം, വായുനിലവാര സൂചിക 450-ന് മുകളിൽ

Synopsis

കേന്ദ്രമലിനീകരണ നിയന്ത്രണബോർഡ് പുറത്തുവിട്ട കണക്ക് പ്രകാരം ദില്ലിയിലെ എല്ലാ വായുമലിനീകരണനിരീക്ഷണകേന്ദ്രങ്ങളിലും വായുനിലവാരസൂചിക (Air Quality Index) 450-ന് മുകളിലാണ്. സ്ഥിതി ഗുരുതരമെന്നർത്ഥം.

ദില്ലി: ദീപാവലിക്ക് പിറ്റേന്ന് ദില്ലിയിലും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടൽമഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലാണ്. സംസ്ഥാനസർക്കാർ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും അർദ്ധരാത്രി വരെ ആളുകൾ പടക്കം പൊട്ടിക്കുന്നത് തുടർന്നു. കേന്ദ്രമലിനീകരണ നിയന്ത്രണബോർഡ് പുറത്തുവിട്ട കണക്ക് പ്രകാരം ദില്ലിയിലെ എല്ലാ വായുമലിനീകരണനിരീക്ഷണകേന്ദ്രങ്ങളിലും വായുനിലവാരസൂചിക (Air Quality Index) 450-ന് മുകളിലാണ്. സ്ഥിതി ഗുരുതരമെന്നർത്ഥം.

വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് തന്നെ ദില്ലിയിലെ വായുഗുണനിലവാര സൂചിക 382-ൽ എത്തിയിരുന്നു. രാത്രി 8 മണിയോടെ ഇത് ഗുരുതരാവസ്ഥയിലെത്തി. തണുപ്പും, കാറ്റിന്‍റെ വേഗതക്കുറവും മലിനീകരണത്തോത് കൂട്ടി. ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയ്ഡ (431) എന്നിവിടങ്ങളിൽ രാത്രി 9 മണിയോടെ സ്ഥിതി ഗുരുതരമായി. ഇന്നും ദില്ലിയിലും സമീപപ്രദേശങ്ങളിലും വായുഗുണനിലവാരം താഴ്ന്ന് തന്നെ തുടരുമെന്ന് 'സഫർ' (System of Air Quality and Weather Forecasting And Research) മുന്നറിയിപ്പ് നൽകുന്നു. 

വായുഗുണനിലവാരസൂചിക 301 മുതൽ 400 വരെയായാൽ വളരെ മോശം സ്ഥിതിയെന്നും, 401 മുതൽ 500 വരെ ഗുരുതരാവസ്ഥയെന്നുമാണ് മലിനീകരണനിയന്ത്രണബോർഡിന്‍റെ കണക്ക്. 

ഒക്ടോബർ 27 മുതൽ ദീപാവലിക്ക് മുന്നോടിയായി ദില്ലി സർക്കാർ 'പടക്കമല്ല, ദീപങ്ങൾ തെളിയിക്കൂ' എന്ന പ്രചാരണപരിപാടിയടക്കം തുടങ്ങിയിരുന്നു. പടക്കം പൊട്ടിക്കുന്നവർക്കെതിരെ എക്സ്പ്ലോസീവ്സ് ആക്ടും മറ്റ് ഐപിസി ചട്ടങ്ങളും പ്രകാരം കേസെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതുവരെ സർക്കാർ 13,000 കിലോ അനധികൃത പടക്കങ്ങൾ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഹരിയാനയടക്കമുള്ള സമീപസംസ്ഥാനങ്ങളിൽ വയലുകളിൽ വിളവെടുപ്പ് കഴിഞ്ഞ് വ്യാപകമായി വൈക്കോൽ കത്തിക്കുമ്പോൾ ദില്ലിയിലടക്കം വായുമലിനീകരണത്തോത് കുത്തനെ കൂടാറുണ്ട്. വ്യാഴാഴ്ച രാവിലെത്തന്നെ ദില്ലിയിലെ വായുനിലവാരസൂചിക വളരെ മോശം അവസ്ഥയിലേക്ക് മാറി. തണുപ്പുകാലത്തിന് മുന്നോടിയായി ആദ്യത്തെ മഞ്ഞ് മൂടിയ രാവിലെയായിരുന്നു വ്യാഴാഴ്ച. 

പടക്കങ്ങൾ പൊട്ടിച്ചില്ലെങ്കിൽ പോലും ദില്ലിയിലെ വായുനിലവാര സൂചിക ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് 'സഫർ' മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പടക്കം പൊട്ടിക്കുക കൂടി ചെയ്തത് സ്ഥിതി വഷളാക്കി. വായുനിലവാരസൂചിക അതീവഗുരുതരമായ സ്ഥിതിയിലേക്ക്, അതായത് 500- മാർക്കിന് മുകളിലേക്ക് പോകാമെന്നാണ് പ്രവചനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഖ് വിരുദ്ധ കലാപം: മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി കോടതി
ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു 9 പേർക്ക് പരിക്ക്