
പാറ്റ്ന: കൻവർ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയർത്തിക്കെട്ടിയിരുന്ന വാഹനം ഹൈ-ടെൻഷൻ വൈദ്യുത ലൈനിൽ തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.
ബിഹാറിലെ വൈശാലി ജില്ലയിലുള്ള ഹാജിപൂർ പ്രദേശത്തെ ഞായറാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റവരെ ഹാജിപൂരിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൻവർ യാത്രയിൽ സോൻപൂരിലേക്ക് പോയ ഭക്തർ അവിടെ നിന്ന് തിരിച്ച് തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിരവധി അലങ്കാര വസ്തുക്കളും ഉച്ചഭാഷിണികളും ലൈറ്റുകളും ഘടിപ്പിച്ചിരുന്ന വാഹനത്തിന്റെ മുകൾ ഭാഗം ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന ഹൈ-ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
വാഹനത്തിന്റെ ഉയരം വളരെ കൂടുതലായിരുന്നുവെന്നും അതുകൊണ്ടാണ് ഹൈ-ടെൻഷൻ ലൈനിൽ തട്ടി അപകടമുണ്ടായതെന്നും ഹാജിപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ഓം പ്രകാശ് പറഞ്ഞു. നിരവധി തീർത്ഥാടകർ ഈ ഡി.ജെ വാഹനത്തിൽ സഞ്ചരിച്ചിരുന്നതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഏതാനും ദിവസം മുമ്പ് ജാർഖണ്ഡിലും സമാനമായ അപകടമുണ്ടായിരുന്നു. അഞ്ച് പേരാണ് അവിടെ കൻവർ യാത്രയ്ക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam