പ്രജ്ജ്വൽ രേവണ്ണക്കെതിരെ വെളിപ്പെടുത്താൻ തയ്യാറാകുന്ന ഇരകൾക്ക് കര്‍ണാടക സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് നൽകുമെന്നും ഡികെ ശിവകുമാര്‍
ബെംഗളൂരു: അശ്ലീല ദൃശ്യ വിവാദത്തിൽ ഇരകളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആരോപിച്ചു. ജെഡിഎസ് നേതാക്കളും സഹോദരങ്ങളുമായ കുമാരസ്വാമിക്കും എച്ച്ഡി രേവണ്ണക്കും എതിരെയാണ് ആരോപണം. പ്രജ്ജ്വൽ രേവണ്ണക്കെതിരെ വെളിപ്പെടുത്താൻ തയ്യാറാകുന്ന ഇരകൾക്ക് കര്‍ണാടക സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്നും കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രജ്ജ്വലിനെതിരായ ആരോപണങ്ങളും കേസുകളും ബിജെപി നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമായെന്ന് പറഞ്ഞ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ വിവാദമായ സംഭവത്തിൽ ഇരകളോട് മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്നും വാക്കുപറഞ്ഞു. സംഭവത്തിൽ നിയമം അതിന്‍റെ വഴിക്ക് നീങ്ങുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
അതിനിടെ കേസിൽ ഇന്നലെ അറസ്റ്റിലായ എച്ച്ഡി രേവണ്ണയെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാകാനിരിക്കെ ഇന്ന് വൈകിട്ടാണ് കോടതിയിൽ ഹാജരാക്കിയത്. അന്വേഷണ സംഘം 5 ദിവസം എച്ച്ഡി രേവണ്ണയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.