
ബംഗ്ലൂരു : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കും ആദായനികുതി വകുപ്പിന്റെ കുരുക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ അടക്കം രാഷ്ട്രീയ പാർട്ടികൾക്ക് പിന്നാലെ, കോൺഗ്രസിന്റെ കരുത്തനായ നേതാവ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. കോടതിയിൽ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് പുതിയ നോട്ടീസെന്നും ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
അത് കേസുമായി ബന്ധപ്പെട്ടാണെന്നോ എന്താണ് നോട്ടീസിൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതെന്നോ ഡികെ ശിവകുമാർ വ്യക്തമാക്കിയിട്ടില്ല.നോട്ടീസ് കണ്ട് ഞെട്ടിയെന്നും ഈ രാജ്യത്ത് ജനാധിപത്യമില്ലേയെന്നും ശിവകുമാർ ചോദിച്ചു. രണ്ട് സാമ്പത്തിക വർഷങ്ങളിലെ കണക്ക് കൃത്യമല്ല എന്ന് കാണിച്ച് 1800 കോടിയുടെ നോട്ടീസ് ആദായനികുതി വകുപ്പ് കോൺഗ്രസ് പാർട്ടിക്ക് നൽകിയതിന് പിന്നാലെയാണ് ഡി കെ ശിവകുമാറിനും നോട്ടീസ് നൽകിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, 1823 കോടി രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഇന്നലെ രാത്രി രണ്ട് നോട്ടീസുകള്‍ കൂടി കോണ്‍ഗ്രസിന് നൽകി. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിര്‍ദ്ദേശം. തുക എത്രയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല. ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാകും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക. മുപ്പത് വര്‍ഷം മുന്‍പുള്ള നികുതി ഇപ്പോള്‍ ചോദിക്കുന്നത് ഹര്‍ജിയില്‍ ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജന്‍സി നീക്കം ചട്ടലംഘനമാണെന്ന് വാദിക്കുന്നതിനൊപ്പം ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും ഹര്‍ജിയില്‍ ഉന്നയിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam