
ദില്ലി: സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കാനുളള തീരുമാനത്തിലെ അതൃപ്തി പറയാതെ പറഞ്ഞ് ഡി കെ ശിവകുമാർ. ദില്ലിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ വാർത്ത ഏജൻസിയോട് സംസാരിച്ച അദ്ദേഹം ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. 'പിന്നിൽനിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെയാണ്' എന്ന് അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും, ഒന്നിലും ആശങ്കയില്ല, ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി പദത്തിലാരെന്ന ചോദ്യത്തിൽ എല്ലാ കണ്ണുകളും ദില്ലിയിലേക്ക് നീങ്ങുകയാണ്. സോണിയ ഗാന്ധി നേരിൽ സംസാരിക്കുന്നതോടെ ശിവകുമാർ അയയും എന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്.
ഇന്ന് ദില്ലിയിൽ നടക്കുന്ന ചർച്ചകൾ കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നിർണായകമാണ്. 85 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. രണ്ട് വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്ന ഫോർമുല സിദ്ധരാമയ്യയും മുന്നോട്ട് വെച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണ്ണാടക നിരീക്ഷകരുമായുള്ള ചർച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം ചർച്ച നടന്നെങ്കിലും ഡികെ ശിവകുമാർ എത്താത്തതിനാൽ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശിവകുമാറിനെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. ഉപമുഖ്യമന്ത്രി പദം നൽകുന്നതിനൊപ്പം കർണാടക പിസിസി അധ്യക്ഷ സ്ഥാനവും ഡികെ ശിവകുമാറിന് നൽകിയേക്കുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam