
തിരുച്ചിറപ്പളളി: തമിഴ്നാട് തിരുച്ചിറപ്പളളിയിൽ ഡിഎംകെ കൗൺസിലറെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു ആക്രമണം. കൊലയുടെ കാരണം അറിയില്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
തിരുച്ചിറപ്പള്ളിയെ നടുക്കുന്നതായിരുന്നു ഭരണകക്ഷി നേതാവിന്റെ കൊലപാതകം. ഡിഎംകെ തിരുവെരുമ്പൂർ യൂത്ത് വിംഗ് സെക്രട്ടറിയും കൂത്തപ്പാർ പഞ്ചായത്ത് കൗൺസിലറുമായ 38കാരൻ എ രഞ്ജിത്ത് കുമാർ ആണ് കൊല്ലപ്പെട്ടത്. തിരുവെരുമ്പൂരിൽ സുഹൃത്തിനൊപ്പം മദ്യവിതരണ ഔട്ലെറ്റ് നടത്തുന്ന രഞ്ജിത്ത് അടുത്തിടെ പുതുതായി നിർമിച്ച വീട്ടിലേക്ക് മാറിയിരുന്നു.
ഇന്നലെ രാത്രി ബിസിനസ് പങ്കാളിയെ കണ്ടതിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ കാത്തുനിൽക്കുകയായിരുന്ന ഒരു സംഘം യുവാക്കൾ രഞ്ജിത്തിനെ തടഞ്ഞു. വടിവാൾ കൊണ്ടു തലയിലും കാലിലും വെട്ടി പരിക്കേൽപ്പിച്ച ശേഷം അക്രമിസംഘം കടന്നുകളഞ്ഞു. റോഡിലൂടെ വാഹനത്തിൽ പോയ ചിലർ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുകയായിരുന്ന രഞ്ജിത്തിനെ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതഹേദം തിരുച്ചിറപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതക കാരണം അറിയില്ലെന്നും എല്ലാ വശവും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam