ഡിഎംകെയുടെ രാജ്യസഭാ അംഗവും രണ്ട് തവണ തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ദുരൈസ്വാമി. ഇത്തവണ രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അസംതൃപ്തനായിരുന്നു.
ചെന്നൈ: തമിഴ്നാട്ടില്‍ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ഡിഎംകെയ്ക്ക് തിരിച്ചടി നല്‍കി പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. ഡിഎംകെയിലെ പ്രമുഖ ദളിത് നേതാവും മുന്‍ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന വി പി ദുരൈസ്വാമിയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ പാർട്ടി അംഗത്വം നൽകി.
ഡിഎംകെയുടെ രാജ്യസഭാ അംഗവും രണ്ട് തവണ തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ദുരൈസ്വാമി. ഇത്തവണ രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അസംതൃപ്തനായിരുന്നു. പിന്നാലെ വ്യാഴാഴ്ച ദുരൈസ്വാമിയെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നത്.
പാര്‍ട്ടിയുടെ ആരംഭകാലത്തെ പ്രത്യേയശാസ്ത്രങ്ങളില്‍ നിന്ന് വഴിമാറിയെന്ന് ദുരൈസ്വാമി പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ടാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, രാഷ്ട്രീയത്തിലിറങ്ങുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പരസ്യപിന്തുണ നല്‍കി ബിജെപി സഖ്യനീക്കങ്ങള്‍ സജീവമാക്കിയിരുന്നു. തമിഴകവും അതുവഴി ദക്ഷിണേന്ത്യയുമെന്ന സ്വപ്നമാണ് ബിജെപിക്കുള്ളത്.
മുഖ്യമന്ത്രിയാകുകയെന്നത് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍റെ നടക്കാത്ത സ്വപ്നമാണെന്നും 2021ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം ഭരണ തുടർച്ച നേടുമെന്നും ബിജെപി നേതാവ് എച്ച് രാജ അവകാശപ്പെട്ടിരുന്നു. ഇങ്ങനെ തമിഴ്നാട്ടിലെ രാഷ്ട്രീയത്തില്‍ കരുത്താര്‍ജിക്കാന്‍ ബിജെപി ശ്രമിക്കുമ്പോഴാണ് പ്രമുഖ ദളിത് നേതാവ് കൂടിയായ ദുരൈസ്വാമിയുടെ കൂടുമാറ്റം.
ദുബായില്‍ 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്ക് കടന്നു