
ചെന്നൈ: ദളിതരെ വോട്ട് ബാങ്ക് ആയി മാത്രം കാണുന്നവരാണ് ഡിഎംകെയെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. നേരത്തെ സനാതന ധർമം എന്താണ് എന്ന് വിശദീകരിച്ച ഉദയനിധി സ്റ്റാലിൻ, രാഷ്ട്രപതിയെ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിൽ അവഗണിച്ച ഉദ്ദാഹരണം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണത്തിന് മറുപടിയായി രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിനെ ഡിഎംകെ പിന്തുണച്ചില്ലെന്ന് അണ്ണാമലൈ ഓർമിപ്പിച്ചു.
അതേസമയം ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിൽ യുപിയിൽ കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണച്ച കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാംപൂർ പൊലീസാണ് കേസ് എടുത്തത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകർ നൽകിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും സനാതന ധർമപരാമർശത്തിൽ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഉദയനിധി സ്റ്റാലിൻ. കഴിഞ്ഞാഴ്ച, ചെന്നൈയില്‍ വെച്ചായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. 'ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും'. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.
പരാമർശത്തിന് പിന്നാലെ ഉദയനിധിക്കെതിരെ കലാപാഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസിയായ ജഗദ്ഗുരു പരമഹംസ ആചാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ആഹ്വാനം. ഈ സാഹചര്യത്തിൽ ഉദയനിധിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.