പോത്തിന്‍റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കം രൂക്ഷം; ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനം

By Web TeamFirst Published Oct 19, 2019, 10:49 AM IST
Highlights

പോത്ത് തങ്ങളുടെ ഗ്രാമത്തില്‍ നിന്നുള്ളതാണെന്നാണ് രണ്ട് ഗ്രാമത്തിലെയും ആളുകള്‍ അവകാശപ്പെടുന്നത്.

ദാവന്‍ഗരൈ (കര്‍ണാടക): പോത്തിന്‍റെ ഉടമസ്ഥതയെച്ചൊല്ലി രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡിഎന്‍എ പരിശോധന. കര്‍ണാടകയിലെ ദാവന്‍ഗരൈയിലെ ബെലിമള്ളൂര്‍, ശിവമൊഗ്ഗയിലെ ഹാരണഹള്ളി എന്നീ ഗ്രാമങ്ങളാണ് പോത്തിന്‍റെ പേരില്‍ കലഹിച്ചത്.

കഴിഞ്ഞ അഞ്ചുദിവസങ്ങളായി ബെലിമള്ളൂരുവിലെയും ഹാരണഹള്ളിയിലെയും ഗ്രാമവാസികള്‍ തമ്മില്‍ പോത്തിന്‍റെ പേരിലുള്ള തര്‍ക്കം തുടരുകയാണ്. മാരികമ്പ ദേവീക്ഷേത്രത്തില്‍ കാണിക്ക വച്ച പോത്താണിത്. എന്നാല്‍ പോത്ത് തങ്ങളുടെ ഗ്രാമത്തില്‍ നിന്നുള്ളതാണെന്നാണ് രണ്ട് ഗ്രാമത്തിലെയും ആളുകളുടെ അവകാശവാദം. ക്ഷേത്രത്തില്‍ സമര്‍പ്പിച്ച പോത്തിനെ രണ്ട് വര്‍ഷം മുമ്പ് തട്ടിയെടുത്തതാണെന്നാണ് ഹാരണവള്ളിക്കാര്‍ ആരോപിക്കുന്നത്. 

തര്‍ക്കം രൂക്ഷമായതോടെ പോത്തിന് ജന്മം നല്‍കിയ എരുമ ബെലിമള്ളൂരിലുണ്ടെന്നും ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താമെന്നും ഹൊന്നാലി എംഎല്‍എയായ എം പി രേണുകാചാര്യയാണ്  ഡിഎന്‍എ പരിശോധന നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധിക്കാന്‍ പൊലീസ് മുമ്പോട്ട് വരികയായിരുന്നു. 

click me!