
ദില്ലി : സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കുമെതിരെ യുപിയിൽ കേസ്. രാംപൂർ പൊലീസാണ് കേസ് എടുത്തത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകൻ നൽകിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിനാണ് പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ കേസെടുത്തതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം, ചെന്നൈയില്‍ വെച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശമാണ് ദേശീയ തലത്തിലടക്കം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും'. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വെച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയർത്തുന്നത്.
പരാമർശത്തിന് പിന്നാലെ ഉദയനിധിക്കെതിരെ കലാപാഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസിയായ ജഗദ്ഗുരു പരമഹംസ ആചാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ആഹ്വാനം. ഈ സാഹചര്യത്തിൽ ഉദയനിധിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
സനാതന ധർമപരാമർശത്തിൽ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഉദയനിധി സ്റ്റാലിൻ. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ പാർലമെന്റ് ഉദ്‌ഘാടനത്തിൽ പങ്കെടുപ്പിക്കാത്തത് സനാതന ധർമത്തിലെ വിവേചനങ്ങളുടെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam