'ഞങ്ങളുടെ രോഗികളെ പരിശോധിക്കേണ്ട', ഞങ്ങളോട് സംസാരിക്കൂ, ആവശ്യങ്ങൾ അംഗീകരിക്കൂ എന്ന് കർഷകർ

By Web TeamFirst Published May 20, 2021, 3:25 PM IST
Highlights

''കർഷക പ്രതിഷേധത്തിൽ ഇതുവരെ 470 പേർ രക്തസാക്ഷികളായി. നിരവധി പേർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം പൗരന്മാരോട് എത്ര മനുഷ്യത്വ രഹിതമായാണ് സർക്കാർ പെരുമാറുന്നത്...''

ദില്ലി: കാർഷിക നിയമത്തിനെതിരെ കഴിഞ്ഞ ആറ് മാസത്തോളമായി ദില്ലി അതിർത്തികളിൽ തുടരുന്ന സമരം ഈ കൊവിഡ് മഹാമാരി കാലത്തും അവസാനിപ്പിച്ചിട്ടില്ല കർഷകർ. ദില്ലിയിൽ ശക്തമായ മഴ തുടരുമ്പോഴും കർഷകർ സമരത്തിൽ തന്നെയാണ്. ഇതിനിടെ ഞങ്ങളുടെ രോഗികളെ പരിശോധിക്കേണ്ട, ഞങ്ങളോട് സംസാരിക്കൂ, ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കൂ - കർഷകർ പറ‍ഞ്ഞു. 

കർഷക പ്രതിഷേധത്തിൽ ഇതുവരെ 470 പേർ രക്തസാക്ഷികളായി. നിരവധി പേർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം പൗരന്മാരോട് എത്ര മനുഷ്യത്വ രഹിതമായാണ് സർക്കാർ പെരുമാറുന്നത്. രാജ്യത്തെ കർഷകരുടെ ക്ഷേമം സർക്കാരിന് പ്രധാനമാണെങ്കിൽ അവരോട് സംസാരിക്കാൻ തയ്യാറാവണം. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. - സംയുക്ത കിസാൻ മോർച്ച (എസ്കെ എം) ആവശ്യപ്പെട്ടു. 

പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാൾ, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ദില്ലിയിലെ അതിർത്തിയിൽ പ്രതിഷേധിക്കാനെത്തിയത്. സിങ്ഘു, തിക്രി, ഗാസിയാബാദ് എന്നീ അതിർത്തികളിൽ ആറ് മാസമായി ഇവർ പ്രതിഷേധിക്കുകയാണ്.

11 തവണ സർക്കാരും കർഷകരും തമ്മിൽ ചർച്ച നടന്നു. ഇരുഭാഗങ്ങളിൽ നിന്നും വിട്ടുവീഴ്ചയും ഉണ്ടാകാതെ ആവശ്യങ്ങളിൽ ഉറച്ച് നിന്നു. 12 മുതൽ 18 മാസങ്ങൾക്കുള്ളിൽ പുതിയ കാർഷിക നിയമം ഉപേക്ഷിക്കാമെന്ന് ജനുവരിയിൽ കേന്ദ്രം മുന്നോട്ട് വച്ചെങ്കിലും കർഷകർ അംഗീകരിച്ചില്ല. 

click me!