
ചെന്നൈ: ഡോക്ടർമാർ ഫാക്ടറി തൊഴിലാളികൾ അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ആശുപത്രികൾ സേവനത്തിനുള്ളതാണ് ബിസിനസ് ആയി കണക്കാക്കാൻ കഴിയില്ല. ആശുപത്രികൾ ഇല്ലെങ്കിലും ഡോക്ടർമാർക്ക് നിലനിൽപ്പുണ്ട്. ഡോക്ടർ ഇല്ലാതെ ആശുപത്രികൾക്ക് നിലനിൽപ്പില്ല. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തോപീഡിക്‌സ് ആൻഡ് ട്രോമാറ്റോളജിയെന്ന സ്വകാര്യ ആശുപത്രിക്കെതിരെ ഹൃദ്രോഗ വിദഗ്ധൻ ആയ ബലരാമൻ പഴനിയപ്പൻ നൽകിയ ഹർജിയിൽ ആണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. 2025 ഏപ്രിലിൽ ഡോക്ടർ ആശുപത്രിയിൽ നിന്ന് രാജി വച്ചതുമായി ബന്ധപ്പെട്ട തർക്കം ആണ് കേസിനു ആധാരം. നോട്ടീസ് പിരീഡ് ആയി മൂന്ന് മാസം കൂടി തുടരണമെന്നും ഇല്ലെങ്കിൽ 42 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നുമാണ് ഡോക്ടറോട് ആശുപത്രി ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ഡോക്ടർക്ക് ഒരു ലക്ഷം രൂപ പിഴയായി ആശുപത്രി നൽകണമെന്നും കോടതി വിശദമാക്കി.
ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് ആണ് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. മറ്റൊരു ആശുപത്രിയിൽ കരാർ ലംഘിച്ച് ചേരാൻ ഡോക്ടർ തീരുമാനിച്ചതോടെയാണ് വൻതുക പിഴയായി ആശുപത്രി ആവശ്യപ്പെട്ടത്. എന്നാൽ കൃത്യമായ നോട്ടീസ് നൽകിയായിരുന്നു ഡോക്ടർ രാജി വച്ചതെന്നും കരാറുകളിലെ മാനദണ്ഡം ലംഘിച്ചില്ലെന്നും കോടതി വിശദമാക്കി. ഒരു ആശുപത്രി ഡോക്ടറോട് ഇത്തരത്തിലുള്ള പെരുമാറ്റം സ്വീകരിച്ചത് ദൌർഭാഗ്യകരമാണെന്നും കോടതി വിശദമാക്കി.ആശുപത്രിയാണ് നടത്തുന്നതെന്ന കാര്യം പരാതിക്കാരായ ആശുപത്രിക്കാർ മറന്നതായും കോടതി നിരീക്ഷിച്ചു. ഒരു ഡോക്ടർ അയാളുടെ സേവനം താൽപര്യമുള്ളയിടത്ത് ലഭ്യമാക്കുന്നതിന് തടസപ്പെടുത്താൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam