
ദില്ലി: ഒക്ടോബർ ഒന്നിനകം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണം എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേർ ഇത് പൂർത്തിയാക്കി. ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാൽ സിലിണ്ടർ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാം. ഇതിനോടകം നാല് തവണ ഇതിനായി സമയം നീട്ടി നൽകിയെന്ന് മന്ത്രാലയം ഓർമിപ്പിക്കുന്നു.
സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY വഴി സ്വയം ഈ-കെവൈസി പൂർത്തിയാക്കാം.
ആധാർ ബയോമെട്രിക് ഓതന്‍റിഫിക്കേഷൻ പൂർത്തിയാക്കാൻ ആഗ്രഹിക്കാത്തതോ കഴിയാത്തതോ ആയ ഉപഭോക്താക്കൾക്കും എൽപിജി ലഭിക്കും. വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് അല്ലെങ്കിൽ ഒഎംസി ഡിജിറ്റൽ ചാനലുകൾ വഴി അവർ തങ്ങളുടെ തീരുമാനം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആ ഉപഭോക്താക്കൾക്ക് ലഭ്യതയ്ക്ക് വിധേയമായി 5 കിലോഗ്രാം അല്ലെങ്കിൽ 10 കിലോഗ്രാം എൽപിജി സിലിണ്ടറുകൾ സബ്‌സിഡിയില്ലാതെ വിപണി വിലയിൽ ലഭിക്കും.
സബ്‌സിഡിയുള്ള എൽപിജി അർഹരായ ഉപഭോക്താക്കളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഓതന്റിക്കേഷൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വ്യാജമോ അർഹതയില്ലാത്തടോ ആയ കണക്ഷനുകൾ കണ്ടെത്താനും സബ്‌സിഡിയുള്ള ഗാർഹിക എൽപിജി സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനും ഇത് സഹായിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യഥാർത്ഥ ഉപഭോക്താക്കൾക്ക് എൽപിജി നിഷേധിക്കുക എന്നത് ഇതിന്റെ ലക്ഷ്യമല്ലെന്നും ഓതന്റിക്കേഷൻ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ഒന്നിലധികം മാർഗങ്ങൾ നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എൽപിജി സേവനങ്ങളുമായി ബന്ധപ്പെട്ട സഹായത്തിന് ഉപഭോക്താക്കൾക്ക് ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറായ 1800 2333 555 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam