ഡൽഹി സ‍‍ർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിൽ നിരാശയിൽ എബിവിപി. മുൻവർഷങ്ങളെക്കാൾ ഭൂരിപക്ഷം കുറഞ്ഞു. പരിശോധിക്കുമെന്ന് എബിവിപി. കനത്ത തിരിച്ചടി വിശകലനം ചെയ്യാൻ എൻസ്‍യുഐയും ഇടത് പാർട്ടികളും.

ദില്ലി: ഡൽഹി സ‍‍ർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞതിൽ എബിവിപിക്ക് നിരാശ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് എബിവിപിക്ക് ഇത്തവണ നേടാനായത്. മുൻവർഷങ്ങളെക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാനാണ് എബിവിപിയുടെ തിരുമാനം. അതേസമയം എൻസ്‍യുഐക്ക് ഉണ്ടായ വലിയ തിരിച്ചടി ആഴത്തിൽ പഠിക്കാൻ ഒരുങ്ങുകയാണ് സംഘടന. ഐസ - എസ്എഫ്ഐ സഖ്യം ഇത്തവണയും മൂന്നാം സ്ഥാനത്ത് വന്നത് ഇടത് ക്യാമ്പിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. നോട്ടക്കും ഇത്തവണ റെക്കോർഡ് വോട്ടുകൾ ലഭിച്ചു.

ജനറൽ സീറ്റുകളിലേക്ക് നടന്ന കനത്ത മത്സരത്തിൽ പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എബിവിപി വിജയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തിൽ എബിവിപിയുടെ യഷ് ദബാസ് 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻഎസ്‍യുഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ റിയ ഛൗഡി 6,781 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ ലക്ഷ്യ രാജ് സിംഗ് 837 വോട്ടുകൾക്കാണ് ജയിച്ചത്. സീറ്റ് നൽകാത്തതിനെ തുടർന്ന് എൻഎസ്‍യുഐ വിട്ട സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷൗകീൻ 13,705 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. എൻഎസ്‍യുഐയ്ക്കൊപ്പം ഐസ - എസ്എഫ്ഐ സഖ്യവും മുഴുവൻ സീറ്റുകളിലും പരാജയപ്പെട്ടു.

കഴിഞ്ഞ വ‍‍ർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ആണ് (40.6 ശതമാനം) ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവും പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എബിവിപി വിജയിച്ചിരുന്നത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് എൻസ്‍യുഐയ്ക്കായിരുന്നു വിജയം. 16,196 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എബിവിപി സ്ഥാനാ‍ർത്ഥി പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇക്കുറി ഇത് 2,053 വോട്ടുകളായി കുറഞ്ഞു. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് 4,445 വോട്ടുകളുടെ ഭൂരിപക്ഷവും സെക്രട്ടറി സ്ഥാനത്തേക്ക് 6,781 വോട്ടുകളുടെ ഭൂരിപക്ഷവും എബിവിപിക്ക് ലഭിച്ചിരുന്നു.

സിജെപി സമരത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പ് വിജയിച്ച ആശ്വാസത്തിൽ ബിജെപിയും കേന്ദ്രസർക്കാരും. അതേസമയം സർവകലാശാല എബിവിപിക്ക് വേണ്ടി ഒത്തു കളിച്ചു എന്ന ആരോപണം എൻസ്‍യുഐ ഉയർത്തി. ഗുരുതര ആരോപണങ്ങളുമായി സ്വതന്ത്ര സ്ഥാനാർത്ഥി വിശേഷ് യാദവും രം​ഗത്തെത്തിയിട്ടുണ്ട്. 19 റൗണ്ട് വരെ മുന്നിലുണ്ടായിരുന്ന തൻ്റെ ലീഡ് അവസാന റൗണ്ടിൽ എബിവിപിക്ക് വേണ്ടി തിരുത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകളും വിദ്യാർത്ഥി പുറത്തുവിട്ടു. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് വിശേഷ് യാദവ്. എന്നാൽ വിശേഷ യാദവിന്റെ ആരോപണങ്ങൾ സർവകലാശാല തള്ളി.