ഈ സമയത്ത് എംഎൽഎമാർ, മന്ത്രിമാർ, മറ്റ് പൊതുപ്രവർത്തകർ എന്നിവർ യാതൊരു തരത്തിലുള്ള റാലികളോ സമ്മേളനങ്ങളോ നടത്താൻ പാടില്ല.
ഭോപ്പാൽ: കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മന്ത്രിമാരും എംഎൽഎ മാരും ശമ്പളത്തിന്റെ മുപ്പത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് ശിവരാജ് സിംഗ് ചൗഹാൻ. എല്ലാ നിയമസഭാംഗങ്ങളും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയോട് പ്രതികരിക്കുമെന്ന് നഗരവികസന വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് സ്ഥിരീകരിച്ചു.
'നിങ്ങൾക്കെല്ലാവർക്കും സമ്മതമാണെങ്കിൽ, നമ്മളെല്ലാവരും ശമ്പളത്തിന്റെ 30 ശതമാനം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. പകർച്ച വ്യാധി നിയന്ത്രണത്തിലാകുന്നത് വരെ. അത് ചിലപ്പോൾ ഓഗസ്റ്റോ സെപ്റ്റംബറോ ഒക്ടോബറോ ആയിരിക്കാം.' സംസ്ഥാന മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിനിടെ മുഖ്യമന്ത്രി പറഞ്ഞു. 'എംഎൽഎമാരോടും അവരുടെ ശമ്പളത്തിന്റെ മുപ്പത് ശതമാനം സംഭാവനയായി നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ജനങ്ങളോടും ഇതേ കാര്യം തന്നെയാണ് അഭ്യർത്ഥിക്കാനുള്ളത്.' ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
കൊവിഡ് പരിശോധന ക്യാംപെയ്ൻ രണ്ടാം ഘട്ടം ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൊവിഡ് ബാധയുടെ ശൃംഖല തകർക്കും. ഈ സമയത്ത് എംഎൽഎമാർ, മന്ത്രിമാർ, മറ്റ് പൊതുപ്രവർത്തകർ എന്നിവർ യാതൊരു തരത്തിലുള്ള റാലികളോ സമ്മേളനങ്ങളോ നടത്താൻ പാടില്ല. ഉദ്ഘാടനങ്ങളും ചടങ്ങുകളും ജനക്കൂട്ടങ്ങൾക്ക് കാരണമാകും. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. ഇവയെല്ലാം വീഡിയോ കോൺഫറൻസിംഗ് വഴി നടത്തുക.' മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.