പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിക്ക് വെല്ലുവിളിയുയർത്തി ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടി ആസ്ഥാനം പിടിച്ചെടുത്തു. തങ്ങളാണ് യഥാർത്ഥ തൃണമൂൽ എന്ന് അവകാശപ്പെടുന്ന വിമതർക്കെതിരെ മമതയുടെ വിശ്വസ്തർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമായി.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിക്ക് വലിയ വെല്ലുവിളി ഉയർത്തി വിമത വിഭാഗം പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് പാർട്ടിയുടെ ആസ്ഥാനത്ത് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചത്. ഇതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക് നീങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടതിന് പിന്നാലെ, തങ്ങളുടെ വിഭാഗമാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് ഋതബ്രത ബാനർജി അവകാശപ്പെട്ടു. പാർട്ടി ചിഹ്നവും പേരും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്നാണ് ഇവരുടെ വാദം. ഭൂരിഭാഗം എം.എൽ.എമാരുടെയും മുൻ കൗൺസിലർമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും വിമതർ അവകാശപ്പെടുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 47 ഓളം മുൻ ടി.എം.സി കൗൺസിലർമാർ പങ്കെടുത്ത യോഗം നടത്തി ഋതബ്രത വിഭാഗം ഇതിനോടകം തന്നെ തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്.

അതേസമയം, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ വിശ്വസ്തയും നേതാവുമായ ഡോല സെൻ വിമത എം.എൽ.എമാർക്കെതിരെ പോലീസിൽ പരാതി നൽകി. വ്യാജ രേഖകൾ ചമയ്ക്കൽ, ആളുമാറി പാർട്ടി പേര് ഉപയോഗിക്കൽ, അനധികൃത യോഗങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി. മമത ബാനർജിയുടെ നേതൃത്വത്തിനാണ് ജനങ്ങൾ വോട്ട് നൽകിയതെന്നും ചില നേതാക്കളോ കൗൺസിലർമാരോ പാർട്ടി വിട്ടുപോയത് കൊണ്ട് പാർട്ടിയുടെ ജനപിന്തുണ കുറയില്ലെന്നും ടി.എം.സി എം.പി മഹുവ മൊയ്ത്ര വ്യക്തമാക്കി.