ബെംഗളൂരു: കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ മുസ്ലീങ്ങളെ കുറ്റപ്പെടുത്തരുതെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദൂരിയപ്പ. മുസ്ലീങ്ങൾക്കെതിരെ ആരും ഒരു വാക്കു പോലും മിണ്ടരുതെന്നും യെദ്യൂരിയപ്പ പറഞ്ഞു. സർക്കാർ നടപടികളോട് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവർ പൂർണമായും സഹകരിക്കുന്നുണ്ടെന്നും യെദ്യൂരിയപ്പ പറഞ്ഞു. കർണാടകയിൽ ഇതുവരെ 163 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും യെദിയൂരപ്പ മുന്നറിയിപ്പ് നൽകി
അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗൺ ഏപ്രിൽ 14-ന് അവസാനിച്ചാലും തെലങ്കാനയിൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ തുടർന്നേക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സൂചിപ്പിച്ചു. ദേശീയതലത്തിലെ ലോക്ക് ഡൗൺ നീട്ടണമെന്ന് താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ചന്ദ്രശേഖര റാവു വ്യക്തമാക്കി.
ലോക്ക്ഡൗണിൽ തകർന്നടിഞ്ഞ നമ്മുടെ സാമ്പത്തികരംഗം നമ്മുക്ക് പതിയെ തിരിച്ചു പിടിക്കാം. എന്നാൽ കൊവിഡ് ബാധിച്ച് നഷ്ടപ്പെടുന്ന ജീവനുകളെ തിരിച്ചു കിട്ടാൻ ഒരു മാർഗവുമില്ല. രാജ്യത്തെ ആരോഗ്യസംവിധാനങ്ങൾ കൊവിഡ് പോലൊരു മഹാമാരിയെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. വൈറസിനെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ മാത്രമാണ് പ്രതിവിധി. ഈ സാഹചര്യത്തിൽ ഏപ്രിൽ 14-ന് ശേഷവും ഏതാനും ആഴ്ചകൾ കൂടി ലോക്ക് ഡൗൺ നീട്ടുന്നതാണ് ഉചിതം - ചന്ദ്രശേഖര റാവു പറഞ്ഞു.
364 പേരെയാണ് തെലങ്കനായിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. 11 മരണങ്ങളും സംസ്ഥാനത്തുണ്ടായി. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പോയി വന്നവരാണ് തെലങ്കാനയിൽ കൊവിഡ് ബാധിച്ചു മരിച്ചവരെല്ലാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam