
ബെംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ മുസ്ലിം വോട്ട് വേണ്ടെന്ന വിവാദ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യ വിരുദ്ധരായ മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. ദേശീയ മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജഗദീഷ് ഷെട്ടറുടെ രാഷ്ട്രീയ ഭാവി അവസാനിച്ചു. ഷെട്ടർ ഇല്ലെങ്കിലും ബിജെപി വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ട്. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ എടുത്ത തീരുമാനം സ്വന്തം ഇഷ്ട പ്രകാരമാണ്. തന്നെ ആരും നിർബന്ധിച്ചിട്ടില്ല. മകൻ കാന്തേഷിന് സീറ്റ് നൽകാത്തതിൽ വിഷമമില്ല. ബിജെപി എന്ത് പദവി തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും ആ സമിതിയുടെ നിർദേശപ്രകാരമാകും തുടർ തീരുമാനങ്ങൾ എന്നും പ്രകടനപത്രിക പറയുന്നു. 15 ഇന വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടനപത്രിക ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ ബെംഗളുരുവിൽ പുറത്തിറക്കി. ബിപിഎൽ കുടുംബങ്ങളെ ലക്ഷ്യമിട്ടും നിരവധി വാഗ്ദാനങ്ങൾ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകുമെന്നും മാസം തോറും 5 കിലോ സിരിധാന്യം സൗജന്യമായി നൽകുമെന്നും പത്രികയിൽ പറയുന്നു. പോഷണ എന്നായിരിക്കും ഈ പദ്ധതിയുടെ പേര്.
സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതിയും ബിജെപി വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടുന്ന, അടൽ ആഹാര കേന്ദ്രകൾ, എല്ലാ വാർഡിലും നമ്മ ക്ലിനിക് എന്നിവ സ്ഥാപിക്കുമെന്നും മുതിർന്ന പൗരന്മാർക്ക് വാർഷിക സൗജന്യ മെഡിക്കൽ ചെക്കപ്പ് നൽകുമെന്നും പ്രകടന പത്രിക പറയുന്നു.