
ദില്ലി: ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഡോ കഫീൽ ഖാന് ജാമ്യം. അലഹാബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യാതൊരു തെളിവും ഇല്ലാതെ നിയമവിരുദ്ധമായാണ് യു പി സര്‍ക്കാര്‍ കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതെന്ന് കോടതി വിധിച്ചു.
പൗരത്വ നിയമ ഭേദതഗതിക്കെതിരെയുള്ള പരിപാടിക്കടെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ തടവിലിട്ട കഫീൽ ഖാന് ഒടുവിൽ മോചനമാകുകയാണ്. കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി കഫീൽ ഖാന് സ്വഭാവിക നീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി. വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് യുപി പൊലീസിന്റെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു.
കഫീൽ ഖാന്റെ അമ്മ നുസ്രത്ത് പർവീൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് അലഹബാദ് ഹെെക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കഴിഞ്ഞ ഡിസംബറിൽ സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരലാണ് മുംബെെയില്‍ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്.
കഫീൽ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയർന്നത്. നിലവിൽ മധുര ജയിലാണ് കഫീൽ ഖാനുള്ളത്. നേരത്തെ കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് അമ്മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിലപാട്. യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍
ശിശുരോഗവിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാൻ ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റാരോപിതനായിരുന്നു. ഈ കേസിൽ മാസങ്ങളോളം ഇദ്ദേഹത്തെ ജയിലിൽ അടിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam