
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അതിനാടകീയമായ നീക്കങ്ങൾ. ടിവികെ അധ്യക്ഷനായ വിജയ് കോൺഗ്രസിനെയാണോ എഐഎഡിഎംകെയാണോ പിന്തുണക്കായി തിരഞ്ഞെടുക്കുന്നത് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ മതേതര പ്രതിച്ഛായ നിലനിർത്താം. എന്നാൽ, നേരിയ ഭൂരിപക്ഷം ആകും. അതേസമയം, എഐഎഡിഎംകെയുടെ പിന്തുണ ലഭിച്ചാൽ സംഖ്യ സുരക്ഷിതമായിരിക്കും. പക്ഷെ എഐഎഡിഎംകെയിൽ ബിജെപിയാണ് പിൻവാതിൽ നിയന്ത്രണം. ഇതോടെ മതേതര പ്രതിച്ഛായ ഇല്ലാതെയാകും.
ഇതിനിടെ തിരക്കിട്ട ചർച്ചകളിലാണ് ടിവികെ. വിജയ് 12 മണിക്ക് പനയൂരിലെ ടിവികെയുടെ ഓഫിസിൽ എത്തും. വിജയ് ഇന്ന് ചെന്നൈയിലെത്തുന്ന ഗവർണറുമായി കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുകയും ചെയ്യും. ഉപാധികളോടെയാണ് കോൺഗ്രസ് ടിവികെയ്ക്ക പിന്തുണ പ്രഖ്യാപിച്ചത്. ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും വിജയ് പിന്തുണ തേടിയിരുന്നു. വിജയ്‍യെ പിന്തുണയ്ക്കണമെന്ന് എഐഎഡിഎംകെയിൽ രണ്ടാം നിരനേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യപ്രതിപക്ഷ പദവി നഷ്ടമായി. പ്രസക്തി നിലനിർത്താൻ ടിവികെയ്ക്കൊപ്പം നിൽക്കണമെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാമെന്നുമാണ് ഉയരുന്ന വാദം. എന്നാല്‍, ഇതിനെ എതിർക്കുകയാണ് മുതിർന്ന നേതാക്കൾ.
അതേസമയം, കോൺഗ്രസ് ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനവും മാറ്റിവെച്ചു. നേതാക്കൾ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നു. നേതാക്കളുടെ സൗകര്യം പരിഗണിച്ചാണ് വാർത്താസമ്മേളനം മാറ്റിയത് എന്ന് സെൽവപെരുന്ത്ഗൈ അറിയിച്ചു. ഇതിനിടെ യോഗത്തിൽ എസ് രാജേഷ് കുമാറിനെ വീണ്ടും കോൺഗ്രസ്സ് നിയമസഭ കക്ഷി നേതാവ് ആയി തെരഞ്ഞെടുത്തു. എംഎൽഎമാരുടെ യോഗത്തിലാണ് തെരഞ്ഞെടുത്തത്. ടിവികെയുമായി സഖ്യം വേണമെന്ന് ഹൈക്കമാൻഡിന് കത്ത് നൽകിയ ആദ്യ നേതാവാണ് രാജേഷ് കുമാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam