
അബ്ദുള്ളപൂർ: തെലങ്കാനയിൽ ഭൂമി തർക്കത്തെത്തുടർന്ന് നാട്ടുകാരൻ തീകൊളുത്തിയ തഹസിൽദാരെ രക്ഷിക്കാനുളള ശ്രമത്തിനിടെ പൊളളലേറ്റ ഡ്രൈവറും മരിച്ചു. അബ്ദുളളാപൂർ റവന്യൂ ഓഫീസിലെ ഡ്രൈവർ ഗുരുനാഥനാണ് മരിച്ചത്. സുരേഷ് എന്നയാൾ ഓഫീസിലെത്തി തീകൊളുത്തിയ തഹസിൽദാർ വിജയ റെഡ്ഡി ഇന്നലെ മരിച്ചിരുന്നു. ഇവരെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഗുരുനാഥന് എൺപത് ശതമാനത്തോളം പൊളളലേറ്റിരുന്നു. പ്രതി സുരേഷും രണ്ട് ജീവനക്കാരും ചികിത്സയിലാണ്.
തിങ്കളാഴ്ചയാണ് രണ്ട് പേരുടെ മരണത്തിലേക്ക് നയിച്ച സംഭവം നടന്നത്. തഹസിൽദാർ ഓഫീസിലെത്തിയ സുരേഷ്, വിജയയുടെ കാബിനുള്ളിൽ പ്രവേശിക്കുകയും തീകൊളുത്തുകയുമായിരുന്നു. വിജയയുടെ നിലവിളി കേട്ട് ക്യാബിനുള്ളിലെത്തിയ സഹപ്രവർത്തകർ വിജയയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സംഭവ സ്ഥലത്ത് വച്ച് തന്നെ വിജയ മരിച്ചു.
60 ശതമാനം പൊള്ളലേറ്റ പ്രതിയും ചികിത്സയിലാണ്. തെലങ്കാന വിദ്യാഭ്യാസ മന്ത്രി പി സാബിത ഇന്ദ്ര റെഡ്ഡി, കോൺഗ്രസ് എംപി വെങ്കിട റെഡ്ഡി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തഹസിൽദാർ ഓഫീസ് സന്ദർശിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ഓഫീസിന് മുന്നിൽ റവന്യൂ ഉദ്യോഗസ്ഥർ പ്രതിഷേധ സമരം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam