കുന്നിൻ മുകളിലൊരു ദുർഗാ ക്ഷേത്രം, പൂജാരി മുസ്ലിം! പിന്നിലൊരു കഥയുണ്ട്, ഒപ്പം ജലാലുദ്ദീൻ ഖാന് പറയാനും ഏറെയുണ്ട്

Published : Apr 17, 2023, 08:03 PM IST
കുന്നിൻ മുകളിലൊരു ദുർഗാ ക്ഷേത്രം, പൂജാരി മുസ്ലിം! പിന്നിലൊരു കഥയുണ്ട്, ഒപ്പം ജലാലുദ്ദീൻ ഖാന് പറയാനും ഏറെയുണ്ട്

Synopsis

പാക്കിസ്ഥാനിലെ സിന്ധിൽ നിന്ന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇവിടെ എത്തിയാണ് ബഗോറിയ ഗ്രാമത്തിൽ പൂർവ്വികൾ സ്ഥിരതാമസമാക്കിയത്

ജോധ്പൂർ: ക്ഷേത്രത്തിലെ പൂജാരി മുസ്ലിം വിശ്വാസി. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും അങ്ങനെയൊരു കാഴ്ചയാണ് രാജസ്ഥാനിലെ ജോധ്പൂരിലുള്ളത്. 600 വർഷം പഴക്കമുള്ള ദുർഗാ ദേവിയുടെ ക്ഷേത്രം രാജസ്ഥാനിലെ ജോധ്പൂരിലെ ബഗോറിയ ഗ്രാമത്തിലെ ഒരു കുന്നിൻപുറത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ഹിന്ദു ക്ഷേത്രത്തിന്‍റെ പരിപാലകനും പുരോഹിതനുമെല്ലാം മുസ്ലിമായ ജലാലുദ്ദീൻ ഖാനാണ്. ബഗോറിയ എന്ന ചെറിയ ഗ്രാമത്തിലെ മാ ദുർഗ്ഗാ ക്ഷേത്രം ഏല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ കഥയാണ് പറയുന്നത്. 500 പടികൾ കയറിവേണം ബഗോറിയയിലെ കുന്നിൻ മുകളിലുള്ള മാ ദുർഗ്ഗാ ക്ഷേത്രത്തിലെത്താൻ. ദേവിയുടെ ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ഒഴുകിയെത്തുന്നത്. എല്ലാവരെയും നിറഞ്ഞ സ്നേഹത്തോടെ സ്വീകരിക്കുന്ന ജലാലുദ്ദീൻ ഖാൻ ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങളും കൃത്യമായി നടത്തും.

ഗ്രാമത്തിലെത്തിയതിനെക്കുറിച്ചും ക്ഷേത്രത്തിലെ പൂജാരി ആയതിനെക്കുറിച്ചും ജലാലുദ്ദീൻ ഖാൻ പറയാൻ ഏറെയുണ്ട്. പാക്കിസ്ഥാനിലെ സിന്ധിൽ നിന്ന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇവിടെ എത്തിയാണ് ബഗോറിയ ഗ്രാമത്തിൽ പൂർവ്വികൾ സ്ഥിരതാമസമാക്കിയത്. തലമുറകളായി ദേവിയെ സേവിക്കുകയാണ് തന്‍റെ കുടുംബമെന്നും ജലാലുദ്ദീൻ ഖാൻ വ്യക്തമാക്കി. ദുർഗാ ദേവിയെ സേവിക്കുന്ന കുടുംബത്തിലെ 13-ാമത്തെ തലമുറക്കാരനാണ് താനെന്നും ജലാലുദ്ദീൻ കൂട്ടിച്ചേർത്തു. ക്ഷേത്രത്തെ സേവിക്കുകയും ആചാരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന പാരമ്പര്യം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടാണ് തന്നിലെത്തി നിൽക്കുന്നത്.

ജലാലുദ്ദീന്റെ പൂർവ്വികർ എങ്ങനെ ഇവിടെയെത്തി എന്നതും രസകരമായ ഒരു കഥയാണ്. സിന്ധിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലീം വ്യാപാരികൾ ഇവിടെ കച്ചവടത്തിനായാണ് എത്തിയത്. അക്കാലത്ത് അവരിൽ ഒരാൾക്ക് പ്രത്യേക സാഹചര്യത്തിൽ ഇവിടെ താമസിക്കേണ്ടി വന്നു. അത് പിന്നെ സ്ഥിര താമസമായി. അതിനിടയിൽ പൂർവ്വികന് കലശലായ അസുഖം പിടിപെട്ടു. മരണം ഉറപ്പായിരിക്കവെയാണ് ആ പൂ‍ർവ്വികൻ എങ്ങനെയോ രക്ഷപ്പെട്ടത്. ജീവൻ രക്ഷപ്പെട്ടത് ദേവിയുടെ അനുഗ്രഹത്താലാണെന്നാണ് പൂർവ്വികൻ വിശ്വസിച്ചത്. അങ്ങനെയാണ് ക്ഷേത്രത്തെ പരിചരിക്കലും പിന്നീട് പൂജാരിയായി ആചാരങ്ങൾ ചെയ്യാൻ തുടങ്ങിയതെന്നുമാണ് അറിവുള്ളതെന്നും ജലാലുദ്ദീൻ വിവരിച്ചു. അന്ന് തുടങ്ങിയ കാര്യങ്ങളാണ് തലമുറകളിലൂടെ തന്നിൽ എത്തിനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്പലത്തിൽ പൂജയ്ക്കൊരുക്കിയ പീഠം, സ്ഥലത്തിൽ തർക്കമായി; എസ്ഐ രാത്രി കമ്പിപ്പാരയുമായെത്തി! തകർത്തെന്ന് പരാതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും