
ദില്ലി: ദില്ലിയിൽ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്‍റെ നടുക്കത്തിലാണ് നഗരവാസികള്‍. അതേസമയം, ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് വിദഗ്ധര്‍ അറിയിക്കുന്നത്.
അതേസമയം, ഭൂചലനത്തിൽ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നൽകി. തുടര്‍ചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും അധികൃതര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മോദി എക്സിൽ കുറിച്ചു.
ദില്ലിയിൽ ഇന്ന് നടന്ന ഭൂചലനത്തിന്‍റെ നടുക്കത്തിലാണ് നഗരവാസികള്‍. പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായതായാണ് പ്രദേശവാസികൾ പറയുന്നത്. ദില്ലിയിൽ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നുവെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേ സമയം 5 കിലോമീറ്റർ മാത്രമായിരുന്നു ഭൂചലനത്തിന്‍റെ ആഴം. ഭൂചലനത്തെ തുടര്‍ന്ന് ദില്ലി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ദില്ലിയിലെ ധൗല കുവായിലെ ജീൽ പാർക്കാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും അഞ്ചു കീലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം തുടങ്ങിയതെന്നും ദേശീയഭൂകമ്പ പഠനം കേന്ദ്രം ഡയറക്ടർ ഒ.പി മിശ്ര വ്യക്തമാക്കി. പ്രദേശത്ത് നേരത്തെയും ചലനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജാഗ്രതയുണ്ടാകണമെന്നും ഒ.പി മിശ്ര പറഞ്ഞു. ആളപായം ഉണ്ടായിട്ടില്ലെങ്കിലും ജീൽ പാർക്കിൽ 20 വർഷം പഴക്കമുള്ള മരം കടപുഴകിയിട്ടുണ്ട്. അതേസമയം, ദില്ലിയിലെയും ബിഹാറിലെയും ഭൂചലനങ്ങള്‍ തമ്മിൽ ബന്ധമില്ലെന്ന് ഭൂകമ്പപഠനകേന്ദ്രം വ്യക്തമാക്കി. തുടർ ചലനങ്ങൾക്കുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുകൾ നിരന്തരം നൽകുമെന്നും ഭൗമവകുപ്പ് മന്ത്രി ജിതേന്ദ്രസിങ് വ്യക്തമാക്കി.