
ദില്ലി: നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച പുലർച്ചെ ഉത്തരകാശിയിലും ഭൂകമ്പമുണ്ടായതായി ജില്ലാ ദുരന്ത നിവാരണ ഓഫീസർ ദേവേന്ദ്ര പട്‌വാൾ പറഞ്ഞു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർച്ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. പുലർച്ചെ 12.45നും താമസിയാതെ മറ്റ് രണ്ട് ഭൂചലനങ്ങളും ഉണ്ടായി. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജില്ലയിലെ ഭത്വരി മേഖലയിലെ സിറോർ വനത്തിലായിരുന്നു. എന്നാൽ നേരിയ ഭൂചലനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രാദേശികമായി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസർ വ്യക്തമാക്കി.
അതേസമയം, ഭൂചലനത്തിൽ ആളുകൾ പരിഭ്രാന്തരായതായി ഓഫീസർ പറയുന്നു. വീടുകളിലെ സാധനങ്ങളെല്ലാം വീഴുകയും ജനൽ പാളികളും വാതിലുകളും ഇളകിയെന്നും നാട്ടുകാർ പറയുന്നു. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. രാത്രി മുഴുവൻ അവർ ഭയത്തോടെ വീടിനു പുറത്താണ് കഴിഞ്ഞത്. എന്നാൽ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായതായി റിപ്പോർട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21 ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ, ഒടുവില്‍ ജീവനോടെ ഒരു രക്ഷപ്പെടല്‍; വൈറല്‍ വീഡിയോ
തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ അരലക്ഷത്തോളം പേരാണ് മരണത്തിന് കീഴടങ്ങിയത്. തുടർച്ചയായി ഭൂകമ്പം ഉണ്ടായതാണ് മരണസംഖ്യ ഉയരാൻ കാരണം. ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട തുർക്കി ജനതയ്ക്ക് ലോക രാജ്യങ്ങൾ സഹായങ്ങൾ നീട്ടിയിരുന്നു. 520,000 അപ്പാർട്ടുമെന്റുകളടങ്ങുന്ന 160,000 -ത്തിലധികം കെട്ടിടങ്ങൾ തുർക്കിയിൽ തകർന്നു വീഴുകയോ, സാരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിട്ടാണ് തുർക്കിയിൽ ഫെബ്രുവരി ആറ് മുതൽ സംഭവിച്ച ഭൂചലനങ്ങളെ കണക്കാക്കുന്നത്.