
മുംബൈ: ശിവസേനയിലെ തര്‍ക്കത്തിൽ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഇനി മുതൽ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിൻഡേ വിഭാഗത്തിന് ഉപയോഗിക്കാം. ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പേരും ചിഹ്നവും ഷിൻഡേ പക്ഷത്തിന് അനുവദിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിൻ്റെ രാഷ്ട്രീയ ഭാവി കൂടി തുലാസ്സിലായിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽതാക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.
2022 ജൂൺ 20 - ഏക്നാഥ് ശിൻഡെയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ശിവസേനാ എംഎൽഎമാരെ രാത്രിയോടെ കാണാതാവുന്നു
2022 ജൂൺ 21- എംഎൽഎമാർ മഹാരാഷ്ട്രാ അതിർത്തികടന്ന് സൂറത്തിലെ റിസോർട്ടിൽ. ശിവസേനയിൽ വിമത നീക്കം
2022 ജൂൺ 22- വിമത എംഎൽഎമാരെ പ്രത്യേക വിമാനങ്ങളിൽ ഗുവാഹത്തിയിലെത്തിച്ചു
2022 ജൂൺ 23- അനുനയനീക്കങ്ങൾ ഫലം കാണുന്നില്ല. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു
2022 ജൂൺ 24- രാജി വയ്ക്കരുതെന്ന് ഉദ്ദവിന് മേൽ ശരദ് പവാറിൻറെ സമ്മർദ്ദം
2022 ജൂൺ 25- ശിവസേനാ ബാലാസാഹേബ് എന്ന് തൻറെ ഗ്രൂപ്പിന് ശിൻഡെ പേര് നൽകി. ശിൻഡെ പക്ഷത്തെ 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി ഡെപ്യൂട്ടി സ്പീക്കർ.
2022 ജൂൺ 26- വിമത മന്ത്രിമാരുടെ വകുപ്പുകൾ ഉദ്ദവ് താക്കറെ എടുത്തു മാറ്റി.
2022 ജൂൺ 27 - വിമത എംഎൽഎമാരോട് പാർട്ടിക്ക് വഴങ്ങാൻ അഭ്യർഥിച്ച് ഉദ്ദവ്താക്കറെ. വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർക്ക് മേൽ ബിജെപി സമ്മർദ്ദം
2022 ജൂൺ 28- ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ദില്ലിയിൽ. നേതൃത്വവുമായി ചർച്ച
2022 ജൂൺ 29 - പിറ്റേന്ന് വിശ്വസ വോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചു. ഉദ്ദവ് വിഭാഗം ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഉദ്ദവ് രാത്രി രാജി വച്ചു.
2022 ജൂൺ 30 - ഏക്നാഥ് ശിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രി.