
ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയിലേക്ക്. ഡൽഹി ഹൈക്കോടതിയിൽ വദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കും. ഈ മാസം 19 വരെ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.
അതിനിടെ 23,000 പേജുള്ള രേഖകള്‍ മുഴുവൻ ആവശ്യപ്പെട്ട് വാദ്ര ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു . ഇതിന് എൻഫോഴ്മെന്‍റ് ഡയറക്ടേറ്റ് അഞ്ചു ദിവസത്തെ സമയം ചോദിച്ചിരുന്നു. കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമാണ് ഇതെന്നാണ് അന്ന് എന്‍ഫോഴ്സ്മെന്‍റ് അഭിഭാഷകൻ വാദിച്ചത്.
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ദില്ലി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്.
കേസിൽ റോബർട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എൻഫോഴ്സ്മെന്‍റ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam