മാധ്യമ സ്വാതന്ത്ര്യം ഹനിക്കരുത്: റഫാൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ എഡിറ്റേഴ്സ് ഗിൽഡ്

By Web TeamFirst Published Mar 7, 2019, 1:29 PM IST
Highlights

ഔദ്യോഗിക രഹസ്യനിയമം ഉപയോഗിക്കാനുള്ള ഏതു നീക്കവും അംഗീകരിക്കാനാവില്ല. ഇത് മാധ്യമപ്രവർത്തകരോട് അവരുടെ വാർത്താ സ്രോതസ് വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു

ദില്ലി: റഫാൽ ഇടപാടിലെ രേഖകൾ പുറത്തു കൊണ്ടു വന്ന മാധ്യമങ്ങൾക്കെതിരായ അറ്റോർണി ജനറലിന്‍റെ പരാമർശങ്ങളെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. വസ്തുതകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് എജിയുടെ വാദങ്ങൾ. മാധ്യമങ്ങളെ ഭയപ്പെടുത്തി വാർത്ത നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കേന്ദ്രസർക്കാർ  ശ്രമിക്കുകയാണെന്നും എഡിറ്റേഴ്സ് ഗിൽഡ് പുറത്തിറക്കിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

റഫാൽ ഇടപാടിൽ മോഷ്ടിച്ച രേഖകളാണ് ചില മാധ്യമങ്ങൾ പുറത്തുവിട്ടതെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഇന്നലെ കോടതിയിൽ ആരോപിച്ചിരുന്നു. മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിൽ റഫാൽ വിധി പുനപരിശോധിക്കരുതെന്നും എജി ആവശ്യപ്പെട്ടു. രേഖകൾ മോഷ്ടിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കുകയാണെന്നും  അറ്റോർണി ജനറൽ പറഞ്ഞിരുന്നു. രേഖകൾ പ്രസിദ്ധീകരിച്ചവർക്കും ഇതുപയോഗിച്ച അഭിഭാഷകർക്കുമെതിരെ നടപടിയുണ്ടാവില്ലെന്ന് പിന്നീട് അറ്റോർണി ജനറൽ വിശദീകരിച്ചു. എന്നാൽ എജിയുടെ പരാമർശം ഭീഷണിക്ക് തുല്യമാണ്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണ്. റഫാൽ ഇടപാടിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശം ഹനിക്കുന്നതാണ് എജിയുടെ പരാമർശമെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി. 

ഔദ്യോഗിക രഹസ്യനിയമം ഉപയോഗിക്കാനുള്ള ഏതു നീക്കവും അംഗീകരിക്കാനാവില്ല. ഇത് മാധ്യമപ്രവർത്തകരോട് അവരുടെ വാർത്താ സ്രോതസ് വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ഹിന്ദു പത്രം പുറത്തു വിട്ട രഹസ്യരേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിനിര്‍ണായക രേഖകളാണെന്നും ഇതു ചോര്‍ത്തിയതും പ്രസിദ്ധീകരിച്ചതും ഗുരതരമായ കുറ്റകൃതമാണെന്നും എജി കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. രാജ്യസുരക്ഷുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത രേഖകളായിരുന്നു ഇതെല്ലാം. പ്രതിരോധ രേഖകൾ വിവരാവകാശ നിയമ പരിധിയിൽ വരുന്നതല്ല. രഹസ്യ ഫയലുകള്‍ (കോണ്‍ഫിഡന്‍ഷ്യല്‍) എന്ന് രേഖപ്പെടുത്തിയ രേഖകളാണ് പുറത്തു വന്നിരിക്കുന്നതെന്നും എജി വാദിച്ചു.

രഹസ്യരേഖകള്‍ ചോര്‍ത്തുകയും പരസ്യപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവർ വിചാരണ നേരിടേണ്ടി വരും. രണ്ടു ദിനപത്രങ്ങൾക്ക് എതിരെയും ഒരു മുതിർന്ന അഭിഭാഷകന് എതിരെയും ക്രിമിനൽ നടപടി എടുക്കുമെന്നും എജി സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു.  പ്രതിരോധ മന്ത്രാലയത്തിൽ നിന്നുമാണ് റഫാൽ രേഖകൾ മോഷ്ടിച്ചിരിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ്. സർക്കാർ ഉദ്യോഗസ്ഥർ തന്നെയാകാം രേഖകൾ മോഷ്ടിച്ചത്.  കോടതിയെ സ്വാധീനിക്കാനാണ് മാധ്യമങ്ങള്‍  രേഖകൾ പ്രസിദ്ധീകരിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും എജി വാദിച്ചു. 


 

click me!