അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ പോലും താഴെയിറക്കാൻ ശ്രമിച്ചെന്ന് ഉദ്ധവ്; ഉദ്ധവിന് ജന്മ​ദിനാശംസകൾ നേർന്ന് ഷിൻഡെ

By Web TeamFirst Published Jul 27, 2022, 2:00 PM IST
Highlights

അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ പോലും തന്നെ താഴെയിറക്കാൻ ഏകനാഥ് ഷിൻഡെ ശ്രമിച്ചുവെന്ന് ഉദ്ധവ് താക്കറെ ആരോപിച്ച് പിറ്റേ ദിവസമാണ് ഏക്നാഥ് ഷിൻഡെ ആശംസയുമായി രം​ഗത്തെത്തിയത്.

മുംബൈ: മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രിയും ശിവസേന വിമത നേതാവുമായ ഏക്നാഥ് ഷിൻഡെ.  അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ പോലും തന്നെ താഴെയിറക്കാൻ ഏകനാഥ് ഷിൻഡെ ശ്രമിച്ചുവെന്ന് ഉദ്ധവ് താക്കറെ ആരോപിച്ച് പിറ്റേ ദിവസമാണ് ഏക്നാഥ് ഷിൻഡെ ആശംസയുമായി രം​ഗത്തെത്തിയത്. ഇന്ന് 62 വയസ്സ് തികയുന്ന താക്കറെയ്ക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നതായി മുഖ്യമന്ത്രി ഇന്ന് രാവിലെ ഒരു ട്വീറ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലാണ് ഉദ്ധവ് താക്കറെ. 

"മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉദ്ധവ്ജി താക്കറെയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ, മാതാവ് ജഗദംബയുടെ പാദങ്ങളിൽ പ്രാർത്ഥിക്കട്ടെ....," ഷിൻഡെ മറാത്തിയിൽ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രമായ സാമ്‌നയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, വിമതരെ പുതിയ ഇലകൾ ഉണ്ടാക്കാൻ ചൊരിയേണ്ടി വന്ന ഒരു മരത്തിന്റെ ചീഞ്ഞ ഇലകളോടാണ് ഉദ്ധവ് അദ്ദേഹം ഉപമിച്ചത്. "എന്റെ സർക്കാർ വീണു, മുഖ്യമന്ത്രി സ്ഥാനം പോയി. എനിക്ക് ഖേദമില്ല. പക്ഷേ എന്റെ സ്വന്തം ആളുകൾ രാജ്യദ്രോഹികളായി മാറി. ഞാൻ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചപ്പോൾ അവർ എന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയായിരുന്നു,"- ഉദ്ധവ് താക്കറെ പറഞ്ഞു.

 

महाराष्ट्राचे माजी मुख्यमंत्री माननीय श्री.उद्धवजी ठाकरे यांना वाढदिवसाच्या हार्दिक शुभेच्छा. त्यांना निरोगी दीर्घायुष्य लाभो हीच आई जगदंबेच्या चरणी प्रार्थना....

— Eknath Shinde - एकनाथ शिंदे (@mieknathshinde)

 

കഴിഞ്ഞ മാസമാണ് ഷിൻഡെ, മറ്റ് 39 ശിവസേന എംഎൽഎമാർക്കും 10 സ്വതന്ത്രർക്കുമൊപ്പം പാർട്ടി നേതൃത്വത്തിനെതിരെ കലാപം നടത്തിയതും താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ താഴെ‌യിറക്കിയതും. അടുത്തിടെ, 19 ശിവസേന ലോക്‌സഭാംഗങ്ങളിൽ 12 പേരും ഷിൻഡെ ക്യാമ്പിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 16 വിമത നിയമസഭാ സാമാജികരെ അയോഗ്യരാക്കണമെന്നും പാർട്ടിയുടെ ചിഹ്നത്തിന് വേണ്ടിയുള്ള അവകാശവാദത്തെച്ചൊല്ലിയും താക്കറെയുടെ നേതൃത്വത്തിലുള്ള സേനയും ഷിൻഡെ ഗ്രൂപ്പും നിയമപോരാട്ടത്തിലാണ്. മഹാരാഷ്ട്ര പാർട്ടിയെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന് തെളിയിക്കാൻ ഓഗസ്റ്റ് എട്ടിനകം തെളിവുകൾ ഹാജരാക്കാൻ ഇരു വിഭാഗങ്ങളോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

click me!