
ദില്ലി: തെറ്റായ വിവരങ്ങൾ നൽകി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെതിരെ എളമരം കരീം എംപി രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം 2019 ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിനോദസഞ്ചാര മേഖലയിലുണ്ടായ വരുമാനനഷ്ടത്തെക്കുറിച്ചായിരുന്നു ചോദ്യം. അത്തരത്തിലുള്ള രേഖകൾ സർക്കാർ സൂക്ഷിക്കാറില്ല എന്നാണ് മന്ത്രി സഭയെ അറിയിച്ചത്. എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലൂടെ കുറഞ്ഞത് 71 ശതമാനം നഷ്ടമുണ്ടായെന്ന് വ്യക്തമായെന്നും വസ്തുത മറച്ചുവെച്ച് സഭയെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി ചെയ്തതെന്നും എളമരം കരീം അവകാശംഘന നോട്ടീസില്‍ പറഞ്ഞു.
കുറഞ്ഞത് 71% എങ്കിലും വരുമാന നഷ്ടം ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് കശ്മീർ ടൂറിസം വകുപ്പ് കേന്ദ്രത്തെ അറിയിച്ചതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചു സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സഭാ ചട്ടം 187 പ്രകാരമുള്ള നോട്ടീസിലൂടെ എളമരം കരീം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam