
ബംഗ്ലൂരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 40% കമ്മീഷൻ ആരോപണം ഉന്നയിച്ചുള്ള പരസ്യത്തിന്റെ പേരിൽ കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. മുഖ്യമന്ത്രി മുതൽ സാധാരണ കോൺസ്റ്റബിൾ വരെയുള്ളവർ കമ്മീഷൻ വാങ്ങുന്നുവെന്ന പത്ര പരസ്യത്തിന്‍റെ പേരിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിജെപി നേതാവ് ഓം പഥക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണ് പരസ്യമെന്ന് പരാതിയിൽ ബിജെപി ആരോപിച്ചു. ആരോപണ മുന്നയിച്ചതിന് അടിസ്ഥാനമായ തെളിവ് ഹാജരാക്കാൻ കെപിസിസി പ്രസിഡന്‍റിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. തെളിവുകളുണ്ടെങ്കിൽ നാളെ വൈകിട്ട് ഏഴ് മണിക്കുള്ളിൽ ഹാജരാക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്നാണ് കമ്മീഷന്‍റെ മുന്നറിയിപ്പ്.
അതേ സമയം, വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ മാത്രം ശേഷിക്കേ കർണാടകത്തിൽ പ്രചാരണം സജീവമാക്കുകയാണ് ദേശീയ നേതാക്കൾ. ബെംഗളൂരു നഗരം പിടിച്ചടക്കാൻ പ്രധാനമന്ത്രി മോദി വമ്പൻ റോഡ് ഷോ നടത്തി. 40 ടൺ പൂക്കൾ കൊണ്ടുവന്ന്, ജയ് ബജ്‍രംഗബലി എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ലൗഡ് സ്പീക്കറുകളുമായി 26 കിലോമീറ്റർ റോഡ് ഷോ നടന്നു. ബജ്‍രംഗദൾ നിരോധനം ചൂട് പിടിച്ച പ്രചാരണ വിഷയമായ കർണാടകയിൽ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകരെയും ബിജെപി പ്രവർത്തകരെയും അണിനിരത്തിയായിരുന്നു മോദിയുടെ ബെംഗളുരു റോഡ് ഷോ.
കർണാടകയില്‍ പ്രചാരണം ക്ലൈമാക്സിലേക്ക്; 26 കി മീ നീണ്ട റോഡ് ഷോയുമായി മോദി, രാഹുലും സോണിയയും എത്തുന്നു
നാല് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത സോണിയ ഗാന്ധി, ബിജെപി തോറ്റാൽ മോദിയുടെ ആശിർവാദം കിട്ടില്ലെന്ന അമിത് ഷായുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ മാസം തുടർച്ചയായി ഉത്തര കർണാടകയിലും ഓൾഡ് മൈസുരു മേഖലയിലും ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് നടത്തിയത്. നാളെ ബെംഗളുരു നഗരത്തിൽ രാഹുൽ ഗാന്ധി വൻ പൊതുയോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam