
ദില്ലി: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ എസ്ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്ഐആര്‍ ആദ്യം നടപ്പാക്കുക. എസ്ഐആറിന്‍റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബര്‍ നാല് മുതൽ ഡിസംബര്‍ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.
ബീഹാറിൽ ആദ്യഘട്ട എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കി. ഇത് സംബന്ധിച്ച് വിശദമായ ചർച്ച പിന്നീട് നടത്തി. ഒരു അപ്പീൽ പോലും ബീഹാറിൽ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടന്നു. രാജ്യവ്യാപക എസ്ഐആറിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബിഎൽഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതൽ പരിശീലനം തുടങ്ങും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്‍റുമാര്‍ക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സൂചന കമ്മീഷൻ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്ഐആർഅതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം പരിഗണിക്കാതെയാണ് കേരളത്തിലും എസ്ഐആര്‍ നടപ്പാക്കുന്നത്.
കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അതിനാലാണ് കേരളത്തിൽ ഈ ഘട്ടത്തിൽ എസ് ഐ ആർ പ്രഖ്യാപിച്ചതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. അതേസമയം, കേരളത്തിൽ എസ്ഐആര്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവരെ എസ്ഐആര്‍ നടപടികള്‍ക്കായി നൽകില്ല.കേരളത്തിൽ നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും 2002ലെ വോട്ടർ പട്ടികയും 2025ലെ വോട്ടര്‍ പട്ടികയും തമ്മിൽ താരതമ്യം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.നിലവിലുള്ള ലിസ്റ്റിലുള്ളവവരുടെ മാതാപിതാക്കൾ 2002 ലെ പട്ടികയിൽ ഉണ്ടെങ്കിൽ രേഖകൾ കൊടുക്കേണ്ടതില്ല. കേരളത്തിൽ എസ്ഐആര്‍ കുറച്ച് കൂടി എളുപ്പമായി നടത്താനാകും.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇരട്ട ചുമതല വഹിക്കേണ്ടി വരുമെന്നും അത് പ്രയാസമുണ്ടാക്കുമെന്നും അതിനാൽ കൂടുതൽ അസി.രജിസ്റ്റർ ഓഫീസർമാരെ നിയമിക്കുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam