ചിദംബരത്തിന്‍റെ വിദേശ നിക്ഷേപത്തിന്‍റെ തെളിവ് ലഭിച്ചെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ; സുപ്രീംകോടതിക്ക് കൈമാറും

By Web TeamFirst Published Aug 26, 2019, 8:58 AM IST
Highlights

അർജന്‍റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക സ്പെയിൻ ശ്രീലങ്ക ഉൾപ്പടെ ഉള്ള രാജ്യങ്ങളിലാണ് നിക്ഷേപം.

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ ചിദംബരത്തിന്‍റെ വിദേശ നിക്ഷേപത്തിന്‍റെ തെളിവ് ലഭിച്ചെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്  ഡയറക്ട്രേറ്റ്. സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയാണ് ചിദംബരത്തിന്‍റെ വിദേശ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടെത്തിയത്. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്  ഡയറക്ട്രേറ്റ് പറഞ്ഞു. 

അർജന്‍റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക സ്പെയിൻ ശ്രീലങ്ക ഉൾപ്പടെ ഉള്ള രാജ്യങ്ങളിലാണ് നിക്ഷേപം. അന്വേഷണം ആരംഭിച്ചപ്പോൾ വിദേശത്തെ പേപ്പർ കമ്പനികളുടെ ഡയറക്ടർമാരെ മാറ്റി. ചിദംബരത്തിന്‍റെ വിദേശനിക്ഷേപത്തിന്‍റെ തെളിവുകള്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിക്ക് കൈമാറും. ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാന്‍ അനുവാദം നല്‍കണമെന്നും എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

അതേസമയം ചിദംബരത്തിന്‍റെ രണ്ടുഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഒരു ഹർജി. എൻഫോഴ്‌സ്‌മെന്‍റിന്‍റെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടുന്നതാണ് മറ്റൊരു ഹര്‍ജി. ജസ്റ്റിസ്മാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും. 
 

click me!