2026-ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു, പുരസ്കാര ജേതാക്കളുടെ പ്രാഥമിക പട്ടിക പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾക്ക് ആലപ്പുഴ സ്വദേശിനി കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു
ദില്ലി: 2026 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പുരസ്കാര ജേതാക്കളുടെ പ്രാഥമിക പട്ടികയും പുറത്തിറക്കി. കേരളത്തിന് അഭിമാനമായ ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ നൽകി ആദരിക്കും. അൺസങ് ഹീറോസ് (അറിയപ്പെടാത്ത നായകർ) വിഭാഗത്തിലാണ് പുരസ്ക്കാരം. തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിർമ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനയ്ക്കാണ് അംഗീകാരം. 45 പേർക്കാണ് പത്മശ്രീ പുരസ്കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. 77 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായാണ് രാഷ്ട്രപതിയുടെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പൂർണ്ണമായ ഔദ്യോഗിക പട്ടിക ഉടൻ പ്രഖ്യാപിക്കും.
റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം
റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ദില്ലിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും. പത്മാപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ദില്ലി. പഴുതടച്ച സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. രാജ്യം ഇതുവരെ നേടിയ സൈനിക കരുത്തിന്‍റെയും വികസനനേട്ടങ്ങളുടെയും വിളംബരമാണ് ഒരോ റിപ്പബ്ലിക് ദിന പരേഡും. കർത്തവ്യപഥിലൂടെ കടന്നു പോകുന്ന സൈനിക അർധ സൈനിക വിഭാഗങ്ങളും കലാകാരന്മാരും നിശ്ചലദൃശ്യങ്ങളും രാജ്യത്തിന്‍റെ നേട്ടങ്ങളുടെ കഥകളാണ് പങ്കുവെക്കുന്നത്. 77 വർഷത്തെ കരുത്തിനെ അനാവരണം ചെയ്യുന്ന ഇത്തവണത്തെ പരേഡ് രാജ്യം ഭീകരതയെ തകർത്ത് ഏറിഞ്ഞ ഓപ്പറേഷൻ സിന്ദൂർ എന്ന മഹാവിജയത്തിന്‍റെ ദിനങ്ങൾ കൂടി ഓർമ്മിപ്പിക്കും. കര -നാവിക- വ്യോമസേനകളുടെ പ്രകടനങ്ങളാണ് ഒരോ പരേഡിലെയും പ്രധാന ആകർഷണം. ഒപ്പം ചിട്ടയോടെ ചുവടെ വെയ്ക്കുന്ന അർധസൈനിക വിഭാഗങ്ങളും എൻസിസി കേഡറ്റുകളുമുണ്ടാകും. ഈ വർഷത്തെ പരേഡിന്‍റെ പ്രധാന പ്രമേയം വന്ദേമാതരത്തിന്‍റെ 150-ാം വാർഷികവും ഓപ്പേറഷൻ സിന്ദൂറുമാണ്. കരസേനയിൽ പുതിയതായി രൂപീകരിച്ച ഭൈരവ് ബറ്റാലിയനും ഇതാദ്യമായി കർത്തവ്യപഥിലേക്ക് എത്തും. ഒപ്പം കൌതുകകാഴ്ച്ചയായി കരസേനയുടെ മൃഗസംരക്ഷണ വിഭാഗവും ഉണ്ടാകും. മൂന്ന് സേനകളുടെ ബാൻഡ് സംഘവും പരേഡിന് കൊഴുപ്പേകും. വ്യോമസേന ഒരുക്കുന്ന 29 വിമാനങ്ങളുടെ ആഭ്യാസപ്രകടനം ഇക്കുറി ദില്ലിയുടെ ആകാശത്ത് വിസ്മയം ഒരുക്കും. റഫാൽ, സുഖോയ് മിഗ് അടക്കം യുദ്ധവിമാനങ്ങൾ ഒരുക്കുന്ന സിന്ദൂർ ഫോർമേഷനും ഇക്കുറി പുതിയ കാഴച്ചയാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മൊത്തം 30 ടാബ്ലോകൾ കാർത്തവ്യ പഥിലൂടെ നീങ്ങും. വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പേർക്ക് പ്രത്യേക അതിഥികളാകും.


