ജയിൽ മോചനത്തിന് പിന്നാലെ ശശികലയ്ക്ക് വീണ്ടും കുരുക്ക്; ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

By Web TeamFirst Published Jan 28, 2021, 9:05 AM IST
Highlights

ബിനാമി സ്വത്ത് കേസിലാണ് നോട്ടീസ്. ഫെബ്രുവരിയിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശം. നടപടി ശശികലയുടെ ജയിൽ മോചനത്തിന് പിന്നാലെ.

ചെന്നൈ: ജയിൽ മോചനത്തിന് പിന്നാലെ വി കെ ശശികല യെ ചോദ്യം ചെയ്യാനൊരുങ്ങി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചെന്നൈ കോടനാട് കർണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇഡി ചെന്നൈ ഓഫീസ് ശശികലയ്ക്ക് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിനായി ഫെബ്രുവരിയിൽ ഹാജരാവണം എന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. രണ്ടായിരം കോടിയുടെ വസ്തുക്കളിലാണ് വിശദീകരണം തേടിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കി ഇന്നലെയാണ് ശശികല ജയിൽ മോചിതയായത്. ബെംഗളൂരു ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ് ഇപ്പോൾ‌‍ ശശികല. ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി. ബം​ഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തിപ്രകടനവും നടത്തും. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീർസെൽവം പക്ഷത്തെ നേതാക്കൾ പാർട്ടി വിടുമെന്നാണ് വാദം.  

click me!