'ഉറങ്ങണമെങ്കിൽ എക്സ്ട്രാ പെ​ഗോ, ​ഗുളികയോ വേണ്ടിവരും'; വനിതാ മന്ത്രിയെ അപമാനിച്ച് ബിജെപി നേതാവ്

By Web TeamFirst Published Apr 15, 2024, 10:03 AM IST
Highlights

'നിങ്ങൾ റാം, ബേട്ടി പച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാൽ മാത്രം പോരാ, സ്ത്രീകളെ ബഹുമാനിക്കണമെന്നും ഹെബ്ബാൾക്കർ തിരിച്ചടിച്ചു'.

ബെംഗളൂരു: കർണാടകയിലെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ വിവാദ പരാമർശവുമായി കർണാടകയിലെ മുൻ ബിജെപി എംഎൽഎ. കർണാടകയിൽ ബി.ജെ.പിക്ക് സ്ത്രീകളുടെ പിന്തുണ ഉയരുന്നുണ്ടെന്നും ഇത് ഹെബ്ബാൾക്കറെ ആശങ്കപ്പെടുത്തുമെന്നും പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ മുൻ ബിജെപി എംഎൽഎ സഞ്ജയ് പാട്ടീൽ പറഞ്ഞു. ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ബെലഗാവി മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ബെലഗാവിയിൽ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വർദ്ധിക്കുന്നത് കണ്ട് ഹെബ്ബാൾക്കറിന് ഉറക്കം വരില്ല. രമേഷ് ജാർക്കിഹോളി അവിടെ പ്രചാരണം നടത്തുന്നത് കാണാനും അവർക്ക് ബുദ്ധിമുട്ടായിരിക്കും. അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ എക്സ്ട്രാ പെ​ഗോ വേണമെന്നും പാട്ടീൽ യോഗത്തിൽ പറഞ്ഞു.2021 മാർച്ചിൽ ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക ഉള്ളടക്ക സിഡി വൻവിവാദമുണ്ടാക്കിയിരുന്നു. പരാമർശത്തെ വിഡിയോ പ്രസ്താവനയിൽ ഹെബ്ബാൾക്കർ അപലപിച്ചു.

സ്ത്രീകളോട് ബിജെപിക്കുള്ള ആദരവിൻ്റെ ഉദാഹരണമാണോ പാട്ടീലിൻ്റെ പരാമർശമെന്ന് അവർ ചോദിച്ചു. ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനമാണ് കാണിക്കുന്നത്. ഇതാണ് ബിജെപിയുടെ ഹിഡൻ അജണ്ട. നിങ്ങൾ റാം, ബേട്ടി പച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാൽ മാത്രം പോരാ, സ്ത്രീകളെ ബഹുമാനിക്കണമെന്നും ഹെബ്ബാൾക്കർ തിരിച്ചടിച്ചു. ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് പ്രസംഗിക്കുന്ന സഞ്ജയ് പാട്ടീലിൻ്റെ പരാമർശം എനിക്ക് മാത്രമല്ല, സംസ്ഥാനത്തെയും രാജ്യത്തെയും എല്ലാ സ്ത്രീകളോടുമുള്ള അനാദരവാണെന്നും അവർ പറഞ്ഞു. ബെലഗാവിയിൽ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ  മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിനെതിരെയാണ് മത്സരിക്കുന്നത്. 

click me!