എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും വൃത്തിക്കെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും മോദി പറഞ്ഞു.ഷർട്ട് ഊരാതെ തന്നെ നാണം കെട്ട് ഇരിക്കുകയാണ് കോൺഗ്രസെന്നും മോദി തുറന്നടിച്ചു

ദില്ലി: എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കള്‍ക്ക് മുന്നിൽ ഷര്‍ട്ടൂരികൊണ്ട് ഇന്ത്യയെ കോണ്‍ഗ്രസ് നാണം കെടുത്തിയെന്ന് മോദി പറഞ്ഞു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും വൃത്തിക്കെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും മോദി പറഞ്ഞു. വിദേശനേതാക്കളുടെ മുന്നിൽ ഷര്‍ട്ട് ഉരിഞ്ഞ് അവർ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. ലോകം അംഗീകരിച്ച പരിപാടിയെ കോൺഗ്രസ് ഇകഴ്ത്തിയത്. രാജ്യത്തെ അപമാനിക്കുകയാണ് അവർ ചെയതത്. മോദിയോടും എൻഡിഎയോടും വിരോധമാകാം. എന്നാൽ, എഐ സമ്മേളനം രാജ്യത്തിന്‍റെ പരിപാടിയാണ്. അതിൽ പോലും മര്യാദ കാണിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. ഇത് ബിജെപിയുടെ പരിപാടിയായിരുന്നില്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു.

ഷർട്ട് ഊരാതെ തന്നെ നാണം കെട്ട് ഇരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് നടത്തിയ പാപം എല്ലാ പ്രതിപക്ഷ പാർട്ടികളും ഏറ്റെടുക്കണ്ടേ സാഹചര്യമായി. ഡിഎംകെയോ തൃണമൂലോ പാപം ചെയ്തിട്ടില്ല. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കണമെങ്കിൽ ആദ്യം ജനങ്ങളെ മനസിലാക്കണം. പ്രധാനമന്ത്രിയെ ആക്രമിക്കാൻ വനിത എംപിമാരെ പറഞ്ഞുവിടുന്നത് എന്ത് രീതിയാണെന്നും മോദി ചോദിച്ചു.

മീററ്റിലെ റാപ്പിഡ് റെയിൽവെ കോറിഡേര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മീററ്റ് മെട്രോയും മോദി ഉദ്ഘാടനം ചെയ്തു. വികസിത യുപിയിലേക്കുള്ള യാത്രയാണിതെന്നും നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകള്‍ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. മുൻകാലത്ത് യുപി ഭരിച്ചവര്‍ ജനങ്ങള്‍ക്ക് നൽകിയത് ഭയം മാത്രമാണെന്നും ഗുണഅടായിസമാണ് നടന്നതെന്നും ഇപ്പോള്‍ യുപിയുടെ വികസന കുതിപ്പാണ് കാണാനാകുന്നതെന്നും മോദി പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത യുപിയാണ് പണ്ട് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് കാലത്ത് ഇന്ത്യയിൽ ആകെ അഞ്ച് മെട്രോ ട്രെയിൻ സര്‍വീസ് മാത്രമാണുണ്ടായിരുന്നത്. ഇന്ന് 25 നഗരങ്ങളിൽ മെട്രോ സര്‍വീസ് ഉണ്ട്. കോണ്‍ഗ്രസും എസ്‍പിയും വിഷം പടര്‍ത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

YouTube video player