
ഗുരുഗ്രാം: മന്ത്രിയുടെ പരിപാടിക്കായി സ്കോച്ച് വിസ്കി അയക്കണമെന്നുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍റെ ഓഡിയോ വിവാദത്തില്‍. ഗുരുഗ്രാമിലെ എക്സൈസ് ഉദ്യോഗസ്ഥന്‍ ഒരു മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനോട് സംസാരിക്കുന്നതിന്‍റെ ഓഡിയോ ആണ് ഹരിയാനയില്‍ വലിയ വിവാദമായിട്ടുള്ളത്. മദ്യവില്‍പ്പന കേന്ദ്രത്തിന്‍റെ ഉടമ ഓഡിയോ സഹിതമുള്ള പരാതി, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലേക്കും ആഭ്യന്തര മന്ത്രിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ആയ സന്ദീപ് ലോഹന്‍ മദ്യ വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനോട് 15 വര്‍ഷം പഴക്കമുള്ള ഗ്ലെന്‍ഫിഡിച്ച് വിസ്ക്കിയുടെ ആറ് ബോട്ടിലുകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു ഹോട്ടലില്‍ മന്ത്രി പരിപാടി നടത്തുന്നുണ്ടെന്നും അതിനായി സ്കോച്ച് വിസ്ക്കി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഗുരുഗ്രാമിലെ ഭക്തവാര്‍ ചൗക്കിലുള്ള സെക്ടര്‍ 47ലെ മദ്യ വില്‍പ്പന കേന്ദ്രത്തിലേക്കാണ് ഉദ്യോഗസ്ഥന്‍ വിളിച്ചത്.
ഓഗസ്റ്റ് 14നാണ് മദ്യം ആവശ്യപ്പെട്ടതെന്ന് മദ്യ വില്‍പ്പന കേന്ദ്രത്തിന്‍റെ ഉടമ പറഞ്ഞു. വിസ്‌കി ഇപ്പോൾ ലഭ്യമല്ലെന്ന് പിന്നീട് പറഞ്ഞപ്പോൾ സന്ദീപ്, ജീവനക്കാരനെ ശകാരിക്കുകയും ചെയ്തു. പിറ്റേന്ന് കടയിലെത്തി ജീവനക്കാരനെ എക്സൈസ് ഉദ്യോഗസ്ഥന്‍ മറ്റ് ഉപഭോക്താക്കളുടെ മുന്നില്‍ വച്ച് അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷം നിര്‍ബന്ധിച്ച് മദ്യ വില്‍പ്പന കേന്ദ്രം അടപ്പിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.
എക്സൈസ് കമ്മീഷണറോട് ഇതേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലേക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് മദ്യ വില്‍പ്പന കേന്ദ്രത്തിന്‍റെ ഉടമ പറഞ്ഞു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സന്ദീപ് ലോഹനെ എക്സൈസ് വകുപ്പിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റി.
റീല്‍സിനായി റോഡിലിരുന്ന് മദ്യപിച്ച ഇൻസ്റ്റഗ്രാം താരത്തിനെതിരെ അറസ്റ്റ് വാറണ്ട്