
ചെന്നൈ: രാഷ്ട്രീയവും പൊതുജീവിതവും അവസാനിപ്പിക്കുന്നതായി ജയില്‍ മോചിതയായ മുന്‍ എഐഎഡിഎംകെ മേധാവി ശശികല. ഇനി തമിഴ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ശശികല അറിയിച്ചു. എന്നാല്‍ അണ്ണാഡിഎംകെ പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. പ്രധാന ശത്രു ഡിഎംകെ എന്നും ശശികല ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപെടുത്തുകയാണ് ലക്ഷ്യം. അണ്ണാഡിഎംകെ ഭരണം തുടരണമെന്നാണ് ജയലളിതയുടെ സ്വപ്നമെന്നും, അത് നിറവേറ്റണമെന്നും പ്രവർത്തകരോട് ശശികല വാര്‍ത്ത കുറിപ്പില്‍ പറയുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കാനിരിക്കെ ഏറെ സുപ്രധാനമായ രാഷ്ട്രീയ തീരുമാനമാണ് ശശികല എടുത്തിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അണ്ണാഡിഎംകെ ഭരണം തുടരാൻ പ്രാർത്ഥിക്കുന്നുവെന്ന് ശശികല കൂട്ടിച്ചേര്‍ത്തു. അധികാരമോ പാർട്ടി പദവിയോ ആഗ്രഹിക്കുന്നില്ലെന്ന് ശശികല വാര്‍ത്തകുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് അഴിമതി കേസില്‍ നാലുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം വികെ ശശികല ബംഗലൂരു ജയിലില്‍ നിന്നും പുറത്ത് എത്തിയത്. ഇതിനെ തുടര്‍ന്ന് അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികല എഐഎഡിഎംകെയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്നും കരുതിയിരുന്നത്. ഇതിനിടെയാണ് ശശികലയുടെ നിര്‍ണ്ണായക തീരുമാനം.
ശശികലയുടെ പിന്‍മാറ്റം എഐഎഡിഎംകെ നേതൃനിരയില്‍ വലിയ ആശ്വാസമാണ് ഉണ്ടാക്കുക എന്നാണ് തമിഴ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam