
ദില്ലി: ചാരപ്രവർത്തനത്തിന് പുറത്താക്കിയ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യൻ അതിർത്തി കടത്തി. രണ്ട് പേരെയും അട്ടാരി വാഗ അതിർത്തി വഴിയാണ് വിട്ടത്. ആബിദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് അതിർത്തി കടത്തിയത്. 24 മണിക്കൂറിന് ഉള്ളിൽ രാജ്യം വിടണം എന്ന് ഇന്ത്യ ഇവർക്ക് നിർദേശം നൽകിയിരുന്നു.
വ്യാജ പേരില്‍ പുറത്തിറങ്ങി പ്രതിരോധമേഖലയിലെ വ്യക്തിയില്‍ നിന്ന് സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഇവരുടെ മേലുള്ള ആരോപണം. ആബിദ് ഹുസൈനും താഹിര്‍ ഖാനും വ്യാജ പേരിലും വ്യാജ ഐഡന്റിറ്റി കാര്‍ഡും ഉപയോഗിച്ച് നഗരം മുഴുവന്‍ കറങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Read Also: ചാരപ്പണി, പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യാഗസ്ഥരോട് രാജ്യവിടണമെന്ന് ഇന്ത്യ
ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിലുള്ള പ്രതിഷേധം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനം ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും ഇന്ത്യ അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇന്ത്യയുടെ നടപടി തെറ്റിദ്ധാരണമൂലമാണെന്നുമാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്.
നയതന്ത്ര ബന്ധത്തിലെ വിയന്ന കണ്‍വെന്‍ഷന്‍ ധാരണ ഇന്ത്യ ലംഘിച്ചെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. മുമ്പ് 2016ലാണ് പാക് ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയത്.
Read Also: ചാര പ്രവര്‍ത്തനം: രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചയച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam