
ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം 30,000 -ത്തിലേക്ക് അടുക്കുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലമാക്കി ദില്ലി സർക്കാർ. ദില്ലിയിലെ സ്റ്റേഡിയങ്ങൾ അടക്കമുള്ളവ താത്കാലിക കൊവിഡ് നിരീക്ഷണകേന്ദ്രങ്ങളാക്കാൻ വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് ശുപാർശ നൽകി.
പ്രകൃതി മൈതാൻ, താൽക്ക തോറാ സ്റ്റേഡിയം, ഇന്ദിരാ ഗാന്ധി സ്റ്റേഡിയം, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ താൽകാലിക കൊവിഡ് നീരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ ശുപാർശ.
അതേസമയം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പോയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി കെജ്രിവാൾ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.