
ദില്ലി: കൊവിഡ് വാക്‌സിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 300 അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നിരോധിച്ചു. അസ്ട്രസെനക, ഫൈസര്‍ വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ പിന്നീട് ചിമ്പാന്‍സിയായി മാറുമെന്ന് പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് ഫേസ്ബുക്ക് വിലക്കിയത്. റഷ്യന്‍ ഡിസ്ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ടതാണ് നിരോധിച്ച അക്കൗണ്ടുകളെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ ഫേസ്ബുക്ക് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വ്യാജപ്രചാരണം നടത്തിയത്. ''ചിമ്പാന്‍സിയുടെ ജീന്‍ ഉപയോഗിച്ചാണ് അസ്ട്ര സെനക വാക്‌സിന്‍ നിര്‍മ്മിച്ചത്. ഒരുപാട് പാര്‍ശ്വഫലങ്ങള്‍ ഈ വാക്‌സിനുണ്ട്. അസ്ട്ര സെനക വാക്‌സിന്‍ നിരോധിക്കണം. ഇല്ലെങ്കില്‍ അത് സ്വീകരിച്ചവര്‍ ചിമ്പാന്‍സികളായി മാറും''-എന്നായിരുന്നു പ്രചാരണം.
2020 ഡിസംബറിലാണ് ഫേസ്ബുക്കില്‍ ആദ്യമായി ഇത്തരം പോസ്റ്റുകളും മീമുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അസ്ട്ര സെനക വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിന്റെ കാലാവധി കഴിയുന്നതോടെ ചിമ്പാന്‍സിയായി മാറുമെന്നായിരുന്നു പ്രധാന പ്രചാരണം. 2021ല്‍ ഫൈസര്‍ വാക്‌സിന്റെ സുരക്ഷയെ സംബന്ധിച്ചും തെറ്റായ വിവരങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചു.
65 ഫേസ്ബുക്ക് അക്കൗണ്ടുകളും 243 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഞങ്ങളുടെ പോളിസി ലംഘിച്ചതിനെ തുടര്‍ന്ന് നിരോധിച്ചെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. 12ലേറെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇവര്‍ വ്യാജപ്രചാരണം നടത്തി. എന്നാല്‍ വേണ്ടത്ര ഓഡിയന്‍സിനെ ലഭിച്ചില്ലെന്നും ഫേസ്ബുക്ക് ഗ്ലോബല്‍ ഐഒ ത്രെട്ട് ഇന്റലിജന്റ്‌സ് ലീഡ് ബെന്‍ നിമ്മോ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam