
ദില്ലി: പാക് സൈന്യത്തിന്‍റെ കസ്റ്റഡിയിൽ താൻ നേരിട്ടത് ഭീകരമായ മാനസിക പീഡനമെന്ന് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ. ശാരീരികമായല്ല പകരം മാനസിക പീഡനമേൽപിക്കാനാണ് പാക് സൈനികോദ്യോഗസ്ഥർ ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദൻ പറഞ്ഞു.
അഭിനന്ദനെ ദില്ലിയിലെ സൈനിക ആശുപത്രിയിൽ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഫെബ്രുവരി 26-ന് ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്‍റെ വെടിയേറ്റ് അഭിനന്ദന്‍റെ മിഗ് 21 വിമാനം പാക് അധീന കശ്മീരിൽ ചെന്ന് പതിച്ചത്. വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദന് വലിയ പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, പാക് അധീനകശ്മീരിലെ നാട്ടുകാർ അഭിനന്ദനെ മർദ്ദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിനന്ദനെ വിദഗ്‍ധ പരിശോധന നടത്തിയത്. ഇനി എന്തെല്ലാം ചികിത്സ വേണമെന്നും ഉടൻ തീരുമാനിക്കും.
അൽപസമയം മുമ്പ് പ്രതിരോധമന്ത്രി നിർമലാ സീതാരാമനും എയർ ചീഫ് മാർഷൽ ബീരേന്ദർ സിംഗ് ധനോയും ദില്ലിയിലെ ആർമി ആർആർ ആശുപത്രിയിലെത്തി അഭിനന്ദനെ കണ്ടിരുന്നു.
: പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അഭിനന്ദനെ കണ്ടപ്പോൾ
പാക് കസ്റ്റഡിയെക്കുറിച്ച് അഭിനന്ദൻ പറഞ്ഞതെന്ത്?
വ്യോമസേനാ ഉദ്യോഗസ്ഥർ നടത്തിയ 'ഡീ ബ്രീഫിംഗ്' സെഷനുകളിലാണ് പാക് കസ്റ്റഡിയിൽ താൻ നേരിട്ട മാനസികപീഡനത്തെക്കുറിച്ച് അഭിനന്ദൻ വെളിപ്പെടുത്തിയത്. ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദൻ വ്യക്തമാക്കി. അഭിനന്ദന്‍റെ മാനസികനില കൂടി പരിശോധിക്കാനും, ഈ ആക്രമണമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്ന് മോചനം നേടാനുമാണ് ഡീ ബ്രീഫിംഗ് സെഷനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
പാകിസ്ഥാൻ പുറത്തു വിട്ട വീഡിയോകളിൽ പാക് സൈന്യം നല്ല രീതിയിൽ പെരുമാറിയെന്നാണ് അഭിനന്ദൻ പറഞ്ഞിരുന്നത്. ഇതെല്ലാം കടുത്ത മാനസികസമ്മർദ്ദം മൂലമാണെന്നാണ് സൂചന.
Read More: മിഗ് 21 കൊണ്ട് എഫ് 16 വിമാനങ്ങളെ ഓടിച്ച സൂപ്പർ ഹീറോ! ഇനിയെന്ന് അഭിനന്ദന് വിമാനങ്ങൾ പറത്താനാകും?
വിമാനാപകടത്തിൽ പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്ലൈയിംഗ് സർവീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ആദ്യത്തേത് തീർച്ചയായും പരിശോധനകളാണ്. അതിന് ശേഷം എംആർഐ സ്കാൻ വേണം. അഭിനന്ദന് കാലിന് പരിക്കേറ്റിട്ടുണ്ട് സൂചന. മാത്രമല്ല, പാക് അധീന കശ്മീരിൽ ചെന്ന് വീണ അഭിനന്ദനെ തദ്ദേശവാസികൾ മർദ്ദിക്കുകയും ചെയ്തിരുന്നു.
'അസെസ്‍മെന്‍റ് ഓഫ് ഫൈറ്റർ ഫ്ലൈറ്റ് ഫ്ലയിംഗ്' എന്ന രീതിയിൽ ഒരു യുദ്ധവിമാനം ഓടിക്കാൻ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്‍ധ ചികിത്സയും ലഭിക്കും. അതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ എന്ന അത്യാധുനിക ചികിത്സാ കേന്ദ്രമുണ്ട്. അവിടെയാണ് വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും എത്താറുള്ളത്. അവിടെ അഭിനന്ദനും എത്തി ചികിത്സ നേടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam