
അഹമ്മദാബാദ്: ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. നേരത്തെ, സൂറത്തിൽ ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും സെപ്റ്റംബര്‍ 22 ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഷാഹിദ് കപൂറിന്‍റെ 'ഫാർസി' എന്ന സീരീസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് കമ്മീഷണര്‍ രാജ്ദീപ് നുകും പറയുന്നത്. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്.
എന്നാൽ, 1.20 ലക്ഷം രൂപ മൂല്യമുള്ള ഉയർന്ന നിലവാരമുള്ള വ്യാജ കറൻസിയാണ് ഇവർ രഹസ്യമായി അച്ചടിച്ചിരുന്നത്. സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഓഫീസിലും അവിടെ ജോലി ചെയ്യുന്ന ആളുകളെയും കർശനമായി നിരീക്ഷിച്ചതിന് ശേഷം സർതാന പ്രദേശത്ത് റെയ്ഡ് നടത്തുകയായിരുന്നു. കള്ളനോട്ട് അച്ചടിക്കാൻ പ്രതികൾ എത്തിയപ്പോഴായിരുന്നു റെയ്ഡ്. സംഭവസ്ഥലത്ത് വെച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നാലാമനെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എക്‌സിൽ വാർത്താ റിപ്പോർട്ടിന്‍റെ വീഡിയോ അനുപം ഖേറും പങ്കുവെച്ചിട്ടുണ്ട്. 500 രൂപാ നോട്ടിൽ ഗാന്ധിയുടെ ഫോട്ടോക്ക് പകരം തന്‍റെ ഫോട്ടോ, എന്തും സംഭവിക്കാം! എന്നാണ് അനുപം ഖേര്‍ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam