ഇന്ത്യ പാകിസ്ഥാന് നല്‍കിയ വ്യോമ തിരിച്ചടിയില്‍ വനിത പൈലറ്റും; സത്യം ഇതാണ്.!

By Web TeamFirst Published Feb 27, 2019, 12:52 PM IST
Highlights

മിലിറ്ററി ഓഫീസര്‍ന്മാരുടെയും സൈനികരുടെയും പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഭാരത് രക്ഷക് എന്ന വെബ്‌സൈറ്റില്‍ സ്‌നേഹയുടെ ഫോട്ടോ സഹിതം ഇവർ കണ്ടെത്തുകയും ചെയ്തു.

ദില്ലി: പുൽവാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് കഴിഞ്ഞ ദിവസം ഇന്ത്യ നല്‍കിയത്. ജെയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങൾ സേന തകർത്തു. ഇതിനിടയിൽ വ്യോമ സേനയുടെ വിമാനം പറത്തിയിരുന്നത് സ്നേഹ ഷെഖാവത്ത് എന്ന വനിത പൈലറ്റ് ആണെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമ സേനയുടെ പോർ വിമാനം പറത്തിയ ആദ്യത്തെ വനിത പൈലറ്റാണ് സ്നേഹ ഷെഖാവത്ത്. സ്നേഹയുടെ പേരും മറ്റ് വിവരങ്ങളും തെറ്റായ രീതിയിൽ രേഖപ്പെടുത്തിയിട്ടുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഉര്‍വ്വശ ജരിവാല എന്ന പേരാണ് പോസ്റ്റിൽ നല്‍കിയിരുന്നത്. 

സുറത്തിലെ ഭുല്‍ക ഭവൻ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണെന്നും പോസ്റ്റുകളിൽ പറയുന്നു. ഈ വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചതോടെ നിരവധി പേര്‍  വിമാനം ഓടിച്ചിരുന്നത് സ്‌നേഹയാണെന്നാണ് തെറ്റിദ്ധരിച്ചിരിച്ചിരിക്കുകയാണ്.  വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന ഓണ്‍ലൈന്‍ സൈറ്റായ ബൂം ലൈവാണ് ഈ പോസ്റ്റുകള്‍ തെറ്റാണെന്ന് കണ്ടെത്തിയത്.  

ചിത്രം വെച്ച് പരിശോധിച്ചപ്പോഴാണ് ഇത് സ്‌നേഹയാണെന്നും  2012ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ വ്യോമ സേനയെ നയിച്ച ആദ്യ വനിതാ നേതാവായിരുന്നു അവരെന്നും കണ്ടെത്തിയത്. മിലിറ്ററി ഓഫീസര്‍ന്മാരുടെയും സൈനികരുടെയും പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഭാരത് രക്ഷക് എന്ന വെബ്‌സൈറ്റില്‍ സ്‌നേഹയുടെ ഫോട്ടോ സഹിതം ഇവർ കണ്ടെത്തുകയും ചെയ്തു.

അതേസമയം രഹസ്യ സ്വഭാവമുള്ളതുകൊണ്ട് പ്രത്യക്രമണത്തില്‍ പങ്കെടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെന്നും  ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അസംബന്ധമാണെന്നും വ്യോമ സേനയില്‍ നിന്നുള്ള ഉറവിടങ്ങള്‍ പറയുന്നു.

പോർ വിമാനങ്ങള്‍ പറത്തുന്നതിന് വേണ്ടി വനിതാ പൈലറ്റുമാർ ഉണ്ടെന്നും എന്നാല്‍ ബാലകോട്ട് നടന്നതു പോലുള്ള അക്രമണങ്ങളിൽ പങ്കെടുക്കാൻ ഇവര്‍ക്ക് സേനയില്‍ ഇതുവരെ അനുമതി ആയിട്ടില്ലെന്നുമാണ് പ്രതിരോധ വിദ​ഗ്ദനായ നിതില്‍ ഗോഖ്‌ലെ പറയുന്നത്.

click me!