ഫോനി ഒഡിഷ തീരത്തേക്ക്; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി, 11 ജില്ലകളില്‍ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു

By Web TeamFirst Published May 1, 2019, 12:44 PM IST
Highlights

49 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയും ശക്തമായ കൊടുങ്കാറ്റ് എത്തുന്നത്.

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊടുങ്കാറ്റ് ഒഡിഷ തീരത്തേക്ക് എത്തുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. പുരിയിലെ ബലുഖന്ധ  ബംഗാള്‍, ശ്രീകാകുളം, വിസിയനഗരം എന്നിവിടങ്ങളിലും കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്.

പ്രധാന നഗരമായ പുരിയുടെ ദക്ഷിണ-ദക്ഷിണ പടിഞ്ഞാറ് ഭാഗത്ത്നിന്ന് 680 കിലോമീറ്ററും വിശാഖപട്ടണത്തിന്‍റെ തെക്ക് -തെക്കുകിഴക്ക് 430 കിലോമീറ്ററും അകലെയാണ് കൊടുങ്കാറ്റിന്‍റെ സ്ഥാനം. കഴിഞ്ഞ ആറു മണിക്കൂറില്‍ 10 കിലോമീറ്ററാണ് വേഗതയെന്നും കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 175-185 കീലോമീറ്ററായി മാറുമെന്നും വേഗത 205 മണിക്കൂറായി ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

കരയെത്തിയ ശേഷം ഖുര്‍ദ, കട്ടക്ക്, ജയ്പൂര്‍ ഭദ്രക്, ബാലസോര്‍ ജില്ലകള്‍ കടന്ന് ബംഗാളിലേക്ക് പ്രവേശിക്കും. ഭുവനേശ്വറില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നും ഐഎംഡി അറിയിച്ചു.  
മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പുരിയില്‍നിന്ന് വിനോദ സഞ്ചാരികളോട് എത്രയും പെട്ടെന്ന് ഒഴിയാന്‍ നിര്‍ദേശം നല്‍കി. ഇതിനായി ഹെലികോപ്ടര്‍ അടക്കമുള്ള സൗകര്യമൊരുക്കി.

നിരവധി വിദേശ സഞ്ചാരികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഒഡിഷയിലെ 11 ജില്ലകളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ചു. 49 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയും ശക്തമായ കൊടുങ്കാറ്റ് എത്തുന്നത്.

1989 മേയ് 26നാണ് ഒഡിഷയില്‍ മണ്‍സൂണിന് മുമ്പ് കൊടുങ്കാറ്റ് വീശുന്നത്. കഴിഞ്ഞ വര്‍ഷം ആന്ധ്രപ്രദേശിലെത്തിയ തിത്ലിയും തമിഴ്നാട്ടിലെത്തിയ ഗജയും കനത്ത നാശം വിതച്ചിരുന്നു. ഫോനിയുടെ സാന്നിധ്യത്തെ തുടര്‍ന്ന് കേരളത്തില്‍ പലയിടങ്ങളിലും കനത്ത മഴ പെയ്തു. 

click me!