ജനുവരി 22നായിരുന്നു കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 100-ാം ദിനത്തിൽ. ഇന്ന് മനേസര്‍ എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ പ്രചാരണം ഈ മാസം 12 മുതൽ തുടങ്ങാനും കര്‍ഷക സംഘടനകൾ തീരുമാനിച്ചു.
നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്. നവംബര്‍ 27ന് സിംഗുവിലെ സമരസ്ഥലത്ത് എത്തിയതാണ് അമൃത്സര്‍ സ്വദേശി രാജ് വീന്ദര്‍ സിംഗ്. ഇദ്ദേഹത്തെ പോലെ ആയിരക്കണക്കിന് കര്‍ഷകര്‍ വീടും സൗകര്യങ്ങളും ഉപേക്ഷിച്ച് ഈ തെരുവിൽ കഴിയുന്നു. അറുപതുവയസിനും എഴുപതുവയസിനും മുകളിൽ പ്രായമായവര്‍ വരെയുണ്ട്.
ജനുവരി 22നായിരുന്നു കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങൾ സമരത്തിനെതിരെ സര്‍ക്കാരിനുള്ള ആയുധവുമാകുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാൻ ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ് കര്‍ഷകരുടെ നീക്കം.