കർഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിൽ, കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന് അറിയാം

By Web TeamFirst Published Dec 28, 2020, 7:06 AM IST
Highlights

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ചർച്ച മുന്നോട്ടുപോകുകയുള്ളുവെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. 

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. കർഷകസംഘടനകളുമായുള്ള ചർച്ചയിൽ കേന്ദ്രം സ്വീകരിക്കുന്ന അന്തിമതീരുമാനം ഇന്ന് അറിയാം. നിയമങ്ങൾ പിൻവലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളിൽ ചർച്ചയ്ക്ക് എതിർപ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ചർച്ച മുന്നോട്ടുപോകുകയുള്ളുവെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. അതേസമയം, രാജസ്ഥാനിൽ ഇന്നുമുതൽ ബുധനാഴ്ച വരെ കോൺഗ്രസ്, കർഷക യോഗങ്ങൾ സംഘടിപ്പിക്കും. 

പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന മൻ കീ ബാത്തിനിടെ  അതിർത്തിയിൽ മുദ്രാവാക്യം മുഴക്കിയും പാത്രം കൊട്ടിയും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ക‍ർഷകർ പ്രഖ്യാപിച്ചു. മൻ കി ബാത്തിൽ കർഷക സമരത്തെക്കുറിച്ച് നരേന്ദ്ര മോദി മിണ്ടിയില്ല. എന്നാൽ ഗുരുദ്വാര സന്ദർശനം ഓർമ്മിപ്പിച്ചു. സിഖ് ഗുരുക്കൻമാരുടെ ത്യാഗം പരാമർശിച്ച് വീണ്ടും സമുദായത്തിൻറെ രോഷം തണുപ്പിക്കാനുള്ള ശ്രമവും മോദി നടത്തി. 

click me!